
ഇ.പി. ജയരാജനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളന പ്രതിനിധികൾ. ജാവ്ദേക്കറെ കണ്ടതല്ല പ്രശ്നം, ദല്ലാൾ നന്ദകുമാറുമായി ഇ.പിക്ക് എന്തു ബന്ധമെന്ന് പ്രതിനിധികൾ ചോദ്യമുയർത്തി. നവീൻ ബാബുവിന്റെ മരണവും സമ്മേളനത്തിൽ ചർച്ചയായി. വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചു. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായെന്നും പ്രതിനിധികൾ വിമർശനമുന്നയിച്ചു.
പി.പി. ദിവ്യ സിപിഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറിയെന്നും, കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിൻ്റെ നിലപാടാണ് ശരിയെന്നും പ്രതിനിധികൾ പറഞ്ഞു. സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയും പ്രതിനിധികൾ വിമർശനമുയർത്തി. കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒരുമിച്ച് കൊണ്ട് പോകാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.