അന്‍വറിന്‍റെ പരാതി പാർട്ടി അന്വേഷിക്കും; വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും

പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ അന്‍വറിന്‍റെ പരസ്യ പ്രസ്താവനകള്‍ വലിയ ചർച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്
അന്‍വറിന്‍റെ പരാതി പാർട്ടി അന്വേഷിക്കും; വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും
Published on

പി.വി. അന്‍വറിന്‍റെ പരാതിയില്‍ സിപിഎം അന്വേഷണം നടത്തും. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. പി. ശശിക്കെതിരായി വന്ന ആരോപണങ്ങളും അന്വേഷിക്കാനാണ് ആലോചന. എം.വി. ഗോവിന്ദന്‍റെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ വെച്ചാണ് അന്‍വറുമായുള്ള കൂടിക്കാഴ്ച നടന്നത്.

പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ അന്‍വറിന്‍റെ പരസ്യ പ്രസ്താവനകള്‍ വലിയ ചർച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇത് സമ്മേളനങ്ങളിലും പ്രതിഫലിച്ചേക്കാമെന്നാണ് പൊതുവിലയിരുത്തല്‍. അൻവറിൻ്റെ പരാതി ഗൗരവത്തോടെ കാണണമെന്നും നേതൃത്വത്തിൽ ധാരണയായെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.  ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും, തെളിവ് നശിപ്പിക്കുന്നതിൻ്റെ വീഡിയോ തൻ്റെ കൈവശമുണ്ടെന്നും പി.വി. അൻവർ കൂടിക്കാഴ്ച‌യ്ക്ക് ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇന്നലെ അന്‍വർ മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. ആരോപണങ്ങള്‍ വിശദീകരിച്ച ശേഷം വിശദമായ പരാതി നല്‍കിയാണ് എംഎൽഎ മടങ്ങിയത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകർപ്പ് എം.വി. ഗോവിന്ദന് കൈമാറിയത്.

പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുമായാണ് അന്‍വർ രംഗത്തെത്തിയത്. ഇത് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. എഡിജിപി എം.ആർ. അജിത് കുമാർ, എസ്‍‌പി സുജിത് ദാസ് എന്നിവർക്കെതിരെ ആയിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയോട് ഈ വിവരങ്ങള്‍ പറഞ്ഞിരുന്നതായും അന്‍വർ പറഞ്ഞു. ഇതേ തുടർന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com