
തൊഴിൽ സമർദ്ദത്തെ തുടർന്ന് കൊച്ചി സ്വദേശിനിയായ അന്ന മരിച്ച സംഭവത്തിൽ അധിക ജോലിഭാര വിഷയത്തെ കുറിച്ച് അന്വേഷണം ഉറപ്പ് നൽകാതെ ഇ.വൈ അധികൃതർ. അന്നയുടെ കുടുംബവും ഇ.വൈ പ്രതിനിധികളുമായുള്ള കൂടികാഴ്ച നടത്തിയതിന് ശേഷമാണ് വിഷയത്തിൽ അന്വേഷണം ഉറപ്പ് നൽകിയില്ലെന്ന് അന്നയുടെ പിതാവ് സിബി ജോസഫ് അറിയിച്ചത്. പൂനെ ഓഫീസിലെ പ്രതിനിധികളാണ് നിലവിൽ അന്നയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്, എന്നാൽ സംസ്ഥാന തലത്തിൽ നിന്നും ആരും നാലംഗ സംഘത്തിലുണ്ടായിരുന്നില്ല. ഒരു സ്ത്രീയടക്കം നാലുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിനിധികൾ കമ്പനിയുടെ ഭാഗത്തുനിന്നുള്ള അനുശോചനം അറിയിച്ചു. ചെയർമാൻ നേരിട്ട് ബന്ധപ്പെടുമെന്ന് പ്രതിനിധികൾ അറിയിച്ചതായി കുടുംബം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രതിനിധികൾ തയ്യാറായില്ല.
ജൂലൈയ് 24നാണ് ഏർണസ്റ്റ് & യങ് ഇൻഡ്യ കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ അന്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നയുടെ അമ്മ അനിത അഗസ്റ്റിൻ കമ്പനിയുടെ ചെയർമാനായ രാജീവ് മേമനിക്ക് എഴുതിയ കത്താണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു മനുഷ്യന് ചെയ്യാൻ കഴിയുന്നതിലപ്പുറം ജോലിഭാരം നൽകുന്ന കമ്പനിയുടെ നിലപാട് തിരുത്തണമെന്നും ഇനി ഇത്തരം ഒരവസ്ഥ ഒരമ്മയ്ക്കും ഉണ്ടാവരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജോലി സമ്മർദവും മാനസിക പിരിമുറക്കവും കാരണം മകൾ ബുദ്ധിമുട്ടിയിരുന്നതായും അനിത പറയുന്നു. ഉറക്കമില്ലായ്മയും വൈകിയുള്ള ഭക്ഷണ ശീലവും മകളെ രോഗിയാക്കി, മരണവിവരമറിഞ്ഞ് സഹപ്രവർത്തകര്‍ ആരും തന്നെ അന്നയെ കാണാൻ എത്തിയില്ലെന്നും കത്തിൽ പറയുന്നു.
എന്നാൽ വിഷയം ചർച്ചയായതോടെ, യുവതിയുടെ മരണത്തിൽ അനുശോചിക്കുന്നതായും സംഭവത്തെ ഗൗരവത്തോടെ സമീപിക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്തുതരുമെന്നും ഇവൈ പ്രസ്താവന പുറത്തിറക്കിയിരുന്നു.
അതേസമയം, ആരോപണത്തെക്കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തും. കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തോട് കുടുംബം സഹകരിക്കുമെന്നും പിതാവ് സിബി ജോസഫ് അറിയിച്ചു.