
അമേരിക്കയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഹെയ്തിയിൽ നിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം.
അമേരിക്കയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഹെയ്തിയൻ കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ സംവാദത്തിൽ അടക്കം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ഉന്നയിച്ച വിഷയമാണ് ഒഹിയോയിൽ വളർത്തു മൃഗങ്ങളെ ഹെയ്തിയൻ ജനത കൊന്നു തിന്നുന്നുവെന്ന ആരോപണം.
എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് ചൂണ്ടിക്കാട്ടി അവതാരകർ തന്നെ ട്രംപിനെ തടഞ്ഞിരുന്നു. നിയമപരമായി 15,000ത്തോളം ഹെയ്തി പൗരന്മാരാണ് സ്പ്രിങ്ഫീൽഡിലുള്ളത്. ആരോപണമുയർന്ന സാഹചര്യത്തിൽ സ്പ്രിങ്ഫീൽഡിൽ നിന്ന് വലിയ നാടുകടത്തലുകൾ നടപ്പാക്കുമെന്നാണ് ട്രംപിൻ്റെ പ്രസ്താവന. സംവാദത്തിന് പിന്നാലെ വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നുവെന്ന ആരോപണവുമായി എലോൺ മസ്കും എക്സിലൂടെ രംഗത്തെത്തി.
ഇതോടെ സോഷ്യൽ മീഡിയ നിറയെ പൂച്ചകളുടെ മീമുകളാണ്. ഈ പോസ്റ്റുകൾ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചരണായുധമായി പോലും ഉപയോഗിക്കുന്നുണ്ട്. അതേസമയം, ട്രംപിൻ്റെ ആരോപണങ്ങളെ പ്രഡിഡൻ്റ് ജോ ബൈഡൻ അപലപിച്ചു. ഇത് തെറ്റാണെന്നും ട്രംപ് നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
ഒഹിയോയിലെ സ്പ്രിങ്ഫീൽഡിൽ അയൽവാസികൾ നോക്കിനിൽക്കെ പൂച്ചയെ കൊലപ്പെടുത്തി ഹെയ്തി സ്ത്രീ ഭക്ഷണമുണ്ടാക്കിയെന്ന തരത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ഈ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എന്നാൽ പൂച്ചയെ കൊലപ്പെടുത്തുന്നത് ഹെയ്തി സ്ത്രീ അല്ലെന്നും, സ്പ്രിങ്ഫീൽഡിലല്ല മറിച്ച് ഒഹിയോയിലെ മറ്റൊരു നഗരമായ കാൻ്റോണിലാണ് സംഭവം നടന്നതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.