
ഇത് സന്തോഷം തരുന്ന സ്ഥലമാണെന്നും ഇവിടെ ജീവിക്കാൻ ഇഷ്‌ടപ്പെടുന്നുവെന്നും ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതിക തകരാറുകളെ തുടർന്ന് ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് വീഡിയോ പത്രസമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത് . ഉടൻ വീട്ടിലേക്ക് മടങ്ങാത്തതിൽ ആദ്യം തനിക്ക് അൽപ്പം പരിഭ്രാന്തി ഉണ്ടായിരുന്നതായും വില്യംസ് പറഞ്ഞു.
അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ബോയിംഗ് സ്റ്റാർലൈനർ ഉടൻ തന്നെ തിരിച്ചെത്തിക്കുമെന്ന ആത്മവിശ്വാസവും സുനിത വില്യംസും ബച്ച് വിൽമോറും പങ്കുവെച്ചിരുന്നു. ബഹിരാകാശനിലയത്തിൽ നിന്നും ആദ്യം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇവരുടെ പ്രതികരണം. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൂടുതൽ ദിവസം നിൽക്കേണ്ടി വന്നതിൽ പ്രശ്നങ്ങൾ ഇല്ലെന്നും സ്റ്റാർലൈനർ ടീമിൽ വിശ്വാസമുണ്ടെന്നും ഇരുവരും അറിയിച്ചു. നിലവിൽ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയാണെന്നും, ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ഇടമാണ് ബഹിരാകാശമെന്നും അവർ പറഞ്ഞിരുന്നു.
ബഹിരാകാശത്ത് നിന്നുള്ള മടങ്ങി വരവിൽ അനശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് സുനിതാ വില്യംസിൻ്റെയും ബച്ച് മോറിൻ്റെയും മടങ്ങി വരവിൽ തീരുമാനം ആയത്. എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രിക സുനിത വില്യംസിനേയും സഹയാത്രികൻ ബച്ച് വിൽമോറിനേയും തിരിച്ചെത്തിക്കുക അടുത്ത വർഷമായിരിക്കുമെന്ന് നാസ വ്യക്തമാക്കിയിരുന്നു. ഇരുവരേയും അടുത്ത വർഷം ഫെബ്രുവരിയിൽ എലോൺ മസ്കിൻ്റെ സ്പെയ്സ് എക്സിൽ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചത്. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമമല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്.
ഇക്കഴിഞ്ഞ ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടു വരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.