
മദ്രസകൾ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമെന്ന് പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ. കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ ഈ നിർദേശം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കും. ഈ നിർദ്ദേശം എതിർക്കപ്പെടണം. ഇക്കാര്യത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഡോ. ഹുസൈൻ പറഞ്ഞു.
ഉത്തരേന്ത്യയിലെ മദ്രസകളിൽ മതവിദ്യാഭ്യാസം മാത്രമല്ല പൊതുവിദ്യാഭ്യാസവും നൽകുന്നുണ്ട്. ബാലാവകാശ കമ്മീഷൻ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കാൻ നിർദേശിക്കുകയായിരുന്നു വേണ്ടത്. ബിഹാറിലെ മദ്രസകളിൽ 15 ശതമാനം പേരും മുസ്‌ലിങ്ങളല്ല. രാജാറാം മോഹൻ റോയ്, മുൻ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവരെല്ലാം മദ്രസകളിൽ പഠിച്ചവരാണ്. മദ്രസ എന്ന വാക്കിൻ്റെ ഇംഗ്ലീഷ് അർത്ഥം സ്കൂൾ എന്നാണ്. ചിലർ മദ്രസകളെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഡോ. ഹുസൈൻ ആരോപിച്ചു.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ കത്തയച്ചിരുന്നു. ഇതിനെതിരെ നിരവധി ആളുകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ എന്‍ഡിഎ ഘടക കക്ഷികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായവും ഉയർന്നിരുന്നു.