ഒരു ആർച്ച് ബിഷപ്പ് എന്ന നിലയിൽ ജനങ്ങളെ അറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയായി തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
കോഴിക്കോട് രൂപതയെ അതിരൂപതയായും മെത്രാനായ ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായും ഇന്ന് സ്ഥാനാരോഹണം നടത്തും. തന്‍റെ സ്ഥാനാരോഹണത്തെ ദൈവാനുഗ്രഹമായി കാണുന്നുവെന്ന് നിയുക്ത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. കോഴിക്കോട് സെന്‍റ് ജോസഫ് ദേവാലയത്തിൽ ഇന്ന് വൈകീട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക.
മലബാറിലെ ലാറ്റിൻ സഭയുടെ മാതൃരൂപതയായ കോഴിക്കോട് രൂപത സ്ഥാപിതമായിട്ട് 102 വർഷം പൂർത്തിയാകുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയർത്തിയത്. ശതാബ്ദി നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ഇരട്ടിമധുരമായി രൂപതാ അധ്യക്ഷൻ ഡോ വർഗീസ് ചക്കാലക്കലിനെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു. കെസിബിസിയുടെയും സിബിസിഐയുടെയും ജനറൽ സെക്രട്ടറിയായിരുന്ന ബിഷപ്പ് നിലവിൽ KRLCBC യുടെ അധ്യക്ഷയായി പ്രവർത്തിക്കുകയാണ്. ഒരു ആർച്ച് ബിഷപ്പ് എന്ന നിലയിൽ ജനങ്ങളെ അറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയായി തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
ലത്തീൻ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. വരാപ്പുഴ അതിരൂപതയുടെ ഭാഗമായിരുന്ന കണ്ണൂർ, സുൽത്താൻപേട്ട് എന്നീ രൂപതകളെ സാമന്ത രൂപതകളായി നൽകിയാണ് കോഴിക്കോട് അതിരൂപത സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് അപ്പസ്തോലിക് നൂൺഷ്യോ റവ. ലിയോ പോൾഡോ ജിറല്ലി നേതൃത്വം നൽക്കും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് വചനപ്രഘോഷണം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
കോഴിക്കോട് സെന്‍റ് ജോസഫ് ദേവാലയത്തിൽ വൈകുന്നേരം 3 മണിയോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ വിവിധ രൂപത ബിഷപ്പുമാരും രാഷ്ട്രിയ സാമുദായിക നേതാക്കന്മാരുമാണ് എത്തുന്നത്. നൂറുവർഷത്തിലേറെ പാരമ്പര്യമുള്ള കോഴിക്കോട് രൂപതയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും സ്ഥാനാരോഹണത്തിനായി ഒരുങ്ങിയിരിക്കുകയാണ്.