തായ്‌ലൻഡിൽ നിന്നും വന്ന എയർ ഏഷ്യ വിമാനയാത്രക്കാരായ മൂന്ന് സ്ത്രീകളാണ് എയർ കസ്റ്റംസിൻ്റെ പിടിയിലായത്
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരി വേട്ട. 40കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ എയർ കസ്റ്റംസിൻ്റെ പിടിയിലായി. 34 കിലോ ഹൈബ്രിഡ് കഞ്ചാവും മിഠായിയിലും ബിസ്കറ്റിലും കലർത്തിയ എംഡിഎംഎയുമാണ് ഇവരിൽ നിന്നും പിടികൂടിയത്. തായ്‌ലൻഡിൽ നിന്നും വന്ന എയർ ഏഷ്യ വിമാനയാത്രക്കാരായ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂർ സ്വദേശി കവിത രാജേഷ് കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരിൽ നിന്നാണ് ലഹരി പിടിയിലായത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോ തൂക്കം വരുന്ന തായ്‌ലൻഡ് നിർമിത ചോക്ലേറ്റ്, കേക്ക് എന്നിവയിൽ കലർത്തിയ രാസലഹരിയുമാണ് പിടിച്ചെടുത്തത്. എയർ കസ്റ്റംസ്, എയർ ഇൻ്റലിജൻസ് യൂണിറ്റുകളാണ് പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ വിപണനം ചെയ്യാൻ ലക്ഷ്യമാക്കിയാണ് ഇവ എത്തിച്ചത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.
ALSO READ: കരിപ്പൂരിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; രണ്ട് പേർ അറസ്റ്റിൽ
തുടർച്ചയായ രണ്ടാം ദിവസവമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. കഴിഞ്ഞദിവസം 18 കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.