വേടൻ ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന കലാകാരനാണെന്നും എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിന് പകരം അധിക്ഷേപിക്കുകയാണ് പലരും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു
റാപ്പർ വേടനെതിരായ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പരാമർശത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശശികലയുടേത് അവരുടെ അഭിപ്രായം മാത്രമാണെന്നും, അവർക്ക് എന്തും പറയാമെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രസ്താവന. ഇതുകൊണ്ടാണ് ശശികല തെരഞ്ഞെടുപ്പുകളിൽ വിജയിക്കാത്തത്. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇനി അടുത്തെങ്ങും തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയില്ലെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
വേടൻ ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന കലാകാരനാണെന്നും എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിന് പകരം അധിക്ഷേപിക്കുകയാണ് പലരും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. മോശം കമൻ്റുകളും അധിക്ഷേപവും നടത്തുന്നത് ശരിയല്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വർഗ വിഭാഗവുമായി പുലബന്ധമില്ലെന്നായിരുന്നു കെ.പി. ശശികലയുടെ പ്രസ്താവന. ഇത്തരക്കാർ പറയുന്നതേ കേൾക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണമെന്നും കെ.പി. ശശികല അഭിപ്രായപ്പെട്ടിരുന്നു.
വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു. വേടന് മുമ്പിൽ ആടിക്കളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ഭരണകൂടത്തിന് മുമ്പിൽ അപേക്ഷിക്കുകയല്ല ആജ്ഞാപിക്കുകയാണെന്നും ശശികല പറഞ്ഞിരുന്നു.