ലോക്കൽ പൊലീസ് നൽകിയ വിവരങ്ങൾ അനുസരിച്ചാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്
ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വ്യാഴാഴ്ച രാവിലെ കിഷ്ത്വാർ ജില്ലയിലെ ചത്രോ സിംഗ്പോറ പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും അർധസൈനിക വിഭാഗവും സംയുക്തമായി നടത്തിയ തെരച്ചിലിൽ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയതായാണ് റിപ്പോർട്ട്.
ലോക്കൽ പൊലീസ് നൽകിയ വിവരങ്ങൾ അനുസരിച്ചാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. ഇപ്പോൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന തീവ്രവാദികൾ അടുത്തിടെ ഇതേ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട സംഘത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്.
ALSO READ: ഡൽഹിയിൽ പഹൽഗാം മോഡൽ ആക്രമണം നടത്താൻ പദ്ധതിയിട്ടു; രണ്ട് ഐഎസ്ഐ ഭീകരർ പിടിയിൽ
'ഓപ്പറേഷൻ ട്രാഷി' എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന സംയുക്ത ഓപ്പറേഷനിടെ ഏറ്റുമുട്ടലുണ്ടായതോടെ കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഭീകരരെ കീഴടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്സ് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ മാസം ആദ്യം, താഴ്‌വരയിൽ നടന്ന രണ്ട് പ്രധാന ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ജമ്മു കശ്മീർ പൊലീസും, സൈന്യവും, സിആർപിഎഫും ചേർന്ന് ആറ് ഭീകരരെ വധിച്ചിരുന്നു. ഇതിൽ മൂന്ന് പേർ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ്.
അതേസമയം ഡൽഹിയിൽ പഹൽഗാം മോഡൽ അക്രമം പദ്ധതിയിട്ട രണ്ട് ഐഎസ്ഐ ഭീകരരെ പിടികൂടി. അൻസുറുൾ മിയ അൻസാരി, ഹമദ് റിയാസ് ഗിലാനി എന്നിവരാണ് പിടിയിലായത്. ഇന്ത്യ ഗേറ്റ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഇരുവരും പദ്ധിയിട്ടിരുന്നത്. ഡൽഹിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരങ്ങൾ ഇവർ ശേഖരിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസഫിലീനും ഇതിൽ പങ്കുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നത്.