എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതല്ല, സ്വയം മാറിയതാണ്: ഇ.പി. ജയരാജന്‍

ആത്മകഥാ വിവാദത്തിലെ പൊലീസ് റിപ്പോർട്ട്‌ വന്നതിനു ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും ഇ.പി. ജയരാജൻ അറിയിച്ചു
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതല്ല, സ്വയം മാറിയതാണ്: ഇ.പി. ജയരാജന്‍
Published on

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതല്ല, സ്വയം മാറിയതാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ.  കൺവീനർ എന്ന നിലയിൽ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും പാർട്ടി സമ്മേളനങ്ങളിൽ തനിക്കെതിരെ വിമർശനം വന്നുവെന്ന വാർത്ത തെറ്റാണെന്നും ജയരാജന്‍ പറഞ്ഞു.


ആത്മകഥാ വിവാദത്തിലെ പൊലീസ് റിപ്പോർട്ട്‌ വന്നതിനു ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും ഇ.പി. ജയരാജൻ അറിയിച്ചു. കോടതിയെ സമീപിക്കണമെങ്കിൽ സമീപിക്കും. പുതിയ പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടാൽ നൽകും.  രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരണമെന്നും ഇ.പി അറിയിച്ചു. ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മാനേജർ  ശ്രീകുമാറിനെ ആരാണ് സ്വാധീനിച്ചതെന്ന് കണ്ടെത്തണമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷണസംഘവും ശരിവച്ചിരുന്നു. പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറാണ് ആത്മകഥയിലെ ഭാഗങ്ങൾ ചോർത്തി നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്പി, ഡിജിപിക്ക് കൈമാറി. പൊലീസിന് നേരിട്ട് കേസെടുക്കാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡിസി ബുക്‌സും ഇപിയുമായി കരാർ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടേത് എന്ന പേരില്‍ പുറത്തുവന്ന കട്ടന്‍ചായയും പരിപ്പുവടയും എന്ന ആത്മകഥ. പിഡിഎഫ് ഫോർമാറ്റിലാണ് ആത്മകഥ പുറത്തുവന്നത്. എന്നാൽ, ഇത് താൻ എഴുതിയതല്ലെന്ന് ഇ.പി ആദ്യം തന്നെ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com