പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനയായിരുന്നു കൊച്ചി നേവൽ ബേസിലെ ലാൻഡ് ഫോണിൽ കോളെത്തിയത്
ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും സംഘർഷ സാധ്യത തുടരുന്നതിനിടെ കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം. കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെ ലാൻഡ് ഫോണിൽ വിളിച്ചാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനയായിരുന്നു കോൾ. സംഭവത്തിൽ കൊച്ചി ഹാർബർ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞായിരുന്നു കോൾ. രാഘവൻ എന്ന പേര് പറഞ്ഞാണ് അജ്ഞാതൻ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നേവി നൽകിയ പരാതിയിൽ ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ശനിയാഴ്ച വൈകീട്ടോടെ പ്രഖ്യാപിച്ച വെടിനിർത്തൽ ധാരണ മറികടന്ന് അതിർത്തിയിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരിക്കുകയാണ് പാകിസ്ഥാൻ. പാക് പ്രകോപനങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ബിഎസ്‌എഫിന് സൈനിക കേന്ദ്രങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. ശ്രീനഗർ, ജമ്മു കശ്മീർ, ഉദ്ദംപൂർ തുടങ്ങി വിവിധയിടങ്ങളിൽ പാക് ഡ്രോണുകളെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ശക്തമായി പ്രതിരോധിക്കുന്നുണ്ട്. പാക് വ്യോമാക്രമണങ്ങൾ നടക്കുന്ന ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി മേഖലകളിൽ ഇന്ത്യൻ സൈന്യം ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീനഗറിൽ ഒന്നിലേറെ ഡ്രോണുകൾ ആക്രമണം നടത്താൻ എത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ജമ്മുവിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾക്ക് ശ്രമിക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിരീകരിച്ചു. വെടിനിർത്തൽ കരാർ മറികടന്ന് ജമ്മു കശ്മീരിൽ പിന്നെന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡ്രോണുകളെ സൈന്യം നേരിടുന്ന വീഡിയോയും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. സ്ഫോടന ശബ്ദങ്ങൾ നേരിട്ട് കേട്ടെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി.