"ഓപ്പറേഷന് മുമ്പ് ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷെ പത്രത്തില്‍ വാര്‍ത്തയൊക്കെ വരാന്‍ തുടങ്ങിയതോടെ എനിക്ക് വലിയ സന്തോഷം തോന്നി"
രാജ്യത്തിന് വേണ്ടിയുള്ള മകന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമെന്ന് ഡയറക്ടര്‍ ജനറല്‍ എയര്‍ ഓപ്പറേഷന്‍ (ഡിജിഎഒ) എയര്‍ മാര്‍ഷല്‍ അവധേഷ് കുമാര്‍ ഭാരതിയുടെ പിതാവ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ എ.കെ. ഭാരതിയും പ്രധാന പങ്ക് വഹിച്ചിരുന്നു. ഇതിന് പിന്നലെയാണ് പിതാവിന്റെ പ്രതികരണം.
'ഈ വിവരം അറിഞ്ഞതു മുതല്‍ ഞാന്‍ വളരെയധികം അഭിമാനത്തിലാണ്. ഓപ്പറേഷന് മുമ്പ് ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷെ പത്രത്തില്‍ വാര്‍ത്തയൊക്കെ വരാന്‍ തുടങ്ങിയതോടെ എനിക്ക് വലിയ സന്തോഷം തോന്നി. രാജ്യത്തിന് വേണ്ടി മകന്‍ ചെയ്യുന്ന കാര്യങ്ങളില്‍ അതിയായ അഭിമാനമാണ് തോന്നുന്നത്. രാജ്യം അഭിനന്ദിക്കപ്പെടുന്നു എന്നുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തന്റേതായ ഒരു പേര് നേടിയിരിക്കുന്നു. എന്റെ മകനാണ് അത് നയിച്ചത് എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,' എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതിയുടെ പിതാവ് ജീവച്ച്‌ലാല്‍ യാദവ് എഎന്‍ഐയോട് പറഞ്ഞു.
ALSO READ: പാക് പിടിയിലായിരുന്ന ബിഎസ്എഫ് ജവാന് മോചനം; അട്ടാരി അതിർത്തിയിൽ വെച്ച് പൂർണം കുമാറിനെ കൈമാറി
പഹല്‍ഗാം ആക്രമണത്തിന് രാജ്യം പാകിസ്ഥാന് മറുപടി നൽകിയത് മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ്. ഒന്‍പതോളം ഭീകര കേന്ദ്രങ്ങളാണ് ഈ ഓപ്പറേഷനിലൂടെ ഇന്ത്യ തകര്‍ത്തത്. എന്നാല്‍ ഇതിന് പിന്നാലെ പാകിസ്ഥാന്‍ നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലും മറ്റു അതിര്‍ത്തി പ്രദേശങ്ങളിലും ഷെല്ലാക്രമണം വ്യോമാക്രമണങ്ങളും ശക്തമാക്കി. ഇതിന് പിന്നാലെ ഇന്ത്യ വീണ്ടും പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ നടത്തി. തുടര്‍ന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യമെത്തിയതോടെ ഇരു രാജ്യങ്ങളും ചർച്ചയലൂടെ വെടിനിര്‍ത്തൽ കരാറിലേക്ക് എത്തുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സൈന്യം സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത് ചൈനീസ്, തുര്‍ക്കി നിര്‍മിത മിസൈലും ഡ്രോണും ഉള്‍പ്പെടെയുള്ളവയാണെന്ന് എയര്‍ മാര്‍ഷല്‍ എകെ ഭാരതി വ്യക്തമാക്കിയിരുന്നു.
ചൈനീസ് നിര്‍മിത പിഎല്‍ 15 മിസൈലും തുര്‍ക്കി നിര്‍മിത യിഹ സിസ്റ്റവും സോങ്കാര്‍ ഡ്രോണും ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രയോഗിച്ചു. പരിശീലനം ലഭിച്ച സൈനികരും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് ഇവ നിര്‍വീര്യമാക്കിയെന്നും എയര്‍മാര്‍ഷന്‍ എകെ ഭാരതി പറഞ്ഞിരുന്നു.