നാല് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നാണ് പൊലീസിന് ഇതേക്കുറിച്ച് സൂചനകൾ ലഭിച്ചതെന്നാണ് വിവരം
നാല് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ
Published on
Updated on

എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായതായി പൊലീസ് അറിയിച്ചു. അടുത്ത  ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നാണ് പൊലീസിന് ഇതേക്കുറിച്ച് സൂചനകൾ ലഭിച്ചതെന്നാണ് വിവരം.

സംഭവത്തിൽ അമ്മയുടെ മൊഴി ഇന്ന് പുറത്തുവന്നിരുന്നു. മകളുമൊത്ത് ആലുവ പുഴയിൽ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും പുഴയുടെ പരിസരത്തെത്തിയത് അതിനായിരുന്നുവെന്നും അവർ പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെയാണ് മൂഴിക്കുളത്തേക്ക് പോയത്. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. ജീവനൊടുക്കാനും തീരുമാനിച്ചിരുന്നു. കുട്ടികൾക്ക് തന്നേക്കാൾ പ്രിയം ഭർത്താവിനോടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും നാല് വയസുകാരിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

മെയ് 19ന് അംഗനവാടിയിൽ എത്തി, ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുഞ്ഞിനെയും കൂട്ടി അമ്മ ഇറങ്ങുകയായിരുന്നു. മൂന്ന് മണിയോടെ കുഞ്ഞുമായി തൃപ്പൂണിത്തുറയിൽ നിന്നും ആലുവയിലേക്ക് പുറപ്പെട്ടു. ആലുവയിൽ നിന്ന് ഏഴ് മണിയോടെ മൂഴിക്കുളത്ത് എത്തിയ അവർ കുഞ്ഞിനെ പാലത്തിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു. ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.

News Malayalam 24x7
newsmalayalam.com