ഫോണ്‍ ചോര്‍ത്തല്‍: അനുമതിയില്ലെങ്കില്‍ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണം; കൂടുതല്‍ നിയന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

7 ദിവസത്തിനകം ചോർത്തലിന് അനുമതി ലഭിച്ചില്ലെങ്കില്‍ അതുവരെ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് പുതിയ കരട് നയത്തില്‍ നിർദേശിക്കുന്നത്.
ഫോണ്‍ ചോര്‍ത്തല്‍: അനുമതിയില്ലെങ്കില്‍ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണം; കൂടുതല്‍ നിയന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
Published on

പൗരന്‍റെ സ്വകാര്യ സംഭാഷണങ്ങളിലേക്കുള്ള നിയമപരമായ നിരീക്ഷണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേർപ്പെടുത്താന്‍ കേന്ദ്രസർക്കാർ. സർക്കാർ തല ഫോണ്‍ ചോർത്തലിലാണ് നിയന്ത്രങ്ങള്‍ കടുപ്പിക്കുന്നത്. 7 ദിവസത്തിനകം ചോർത്തലിന് അനുമതി ലഭിച്ചില്ലെങ്കില്‍ അതുവരെ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് പുതിയ കരട് നയത്തില്‍ നിർദേശിക്കുന്നത്.

അടിയന്തര സുരക്ഷ സാഹചര്യങ്ങളില്‍ പൗരന്‍റെ സ്വകാര്യ സംഭാഷണങ്ങള്‍ നിരീക്ഷിക്കാനും ശേഖരിക്കാനും നിയമപരമായ അനുമതി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കുണ്ട്. സംസ്ഥാനതലത്തില്‍ പൊലീസ് സേനയ്ക്കും കേന്ദ്രത്തില്‍- ഇൻ്റലിജൻസ് ബ്യൂറോ, സിബിഐ, എന്‍ഐഎ, ഇഡി, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, റോ- എന്നിവ അടക്കം, 10 അന്വേഷണ ഏജന്‍സികള്‍ക്കും ഈ അധികാരമുള്ളത്.

1885-ലെ ടെലിഗ്രാഫ് ആക്ട് പ്രകാരമാണ് ഇന്ത്യയിൽ ഫോൺ ചോർത്തൽ നിയമവിധേയമാകുന്നത്. രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിലും ഭീഷണിയുണ്ടായാലോ, ആസൂത്രിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, തൃപ്തികരമായ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്ക് ഫോണ്‍ ചോർത്താമെന്നാണ് വ്യവസ്ഥ. മാധ്യമങ്ങളുടെ വാർത്താപരമായ സന്ദേശങ്ങളില്‍ മാത്രമാണ് ഇതിന് ഇളവുള്ളത്. അതേസമയം, രാജ്യസുരക്ഷയെ ബാധിക്കുന്നു എന്ന് കണ്ടെത്തിയാല്‍ മാധ്യമങ്ങളെ, നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള അധികാരം ഭരണകൂടത്തിനുണ്ട്.

നടപടിയുടെ ആവശ്യകത രേഖാമൂലം വ്യക്തമാക്കി, ആഭ്യന്തര സെക്രട്ടറിയുടെ അനുമതി നേടിയാണ് ഫോൺ ചോർത്താൻ സാധിക്കു. ചോർത്തലാരംഭിച്ച് 7 പ്രവൃത്തി ദിവസത്തനകം അനുമതി നേടണം. അടിയന്തര സാഹചര്യങ്ങളില്‍ മുന്‍കൂർ അനുമതിയുടെ അസൗകര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. 7 ദിവസത്തിനകം ഈ അനുമതി നേടാനായില്ലെങ്കില്‍ ശേഖരിച്ച വിവരങ്ങള്‍ രണ്ടുദിവസത്തില്‍ നശിപ്പിക്കണമെന്നാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട പുതിയ കരടുചട്ടം നിർദേശിക്കുന്നത്. കോടതിയടക്കം നിയമവ്യവഹാരങ്ങള്‍ക്ക് തെളിവായി ഈ രേഖകളുപയോഗിക്കാനും പാടില്ല. നിലവില്‍, അനുമതി ലഭിച്ചില്ലെങ്കിൽ, ഫോണ്‍ ചോർത്തല്‍ നിർത്തിവയ്ക്കണമെന്നാണ് വ്യവസ്ഥയുള്ളത്.


പരമാവധി 60 ദിവസമാണ് ചോർത്തലിന് അനുമതിയുള്ളത്, ഇത് പുതുക്കി പരമാവധി 180 ദിവസം വരെ നീട്ടാം. ആഭ്യന്തര സെക്രട്ടറിയുടെ അഭാവത്തില്‍, ജോയിന്‍റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥർക്കും, അതത് അന്വേഷണ സേനയുടെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർക്കുമാണ് ഈ അധികാരമുണ്ടായിരുന്നത്. പുതിയ ചട്ടപ്രകാരം, ഐജി റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥനും അനുമതിക്ക് അധികാരമുണ്ടാകും.

കേന്ദ്രത്തില്‍ വാർത്താവിനിമയ വകുപ്പ് കെെകാര്യം ചെയ്യുന്ന കാബിനറ്റ് സെക്രട്ടറിയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയും അധ്യക്ഷത വഹിക്കുന്ന റിവ്യൂ ബോർഡാണ് അനുമതി പരിശോധിക്കുന്നത്. ഈ റിവ്യൂ ബോർഡ് രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേർന്ന് ചോർത്തലുകള്‍ നിയമവിധേയമാണോ എന്ന് പരിശോധിച്ച്, അല്ലാത്ത രേഖകള്‍ നശിപ്പിക്കും. യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ 15 ദിവസത്തേക്ക് വരെ വാർത്താവിനിമയ സേവനങ്ങള്‍ നിർത്തിവയ്ക്കാനും അനുമതി നല്‍കുന്നതാണ് പുതിയ ചട്ടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com