സൂറത്തിലെ വീർ നർമദ സൗത്ത് ഗുജറാത്ത് സർവകലാശാലയിലാണ് പ്രശ്ന പരിഹാരത്തിനായി കാലിത്തൊഴുത്ത് നിർമിക്കുന്നത്
പ്രതീകാത്മക ചിത്രം
അക്കാദമികവും അനക്കാദമികവുമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സർവകലാശാലകള്‍ക്ക് അവയുടേതായ നടപടിക്രമങ്ങളും അവ നിർദേശിക്കാന്‍ നിർദിഷ്ട സംവിധാനങ്ങളുമുണ്ട്. എന്നാല്‍ രാജ്യത്ത് മറ്റ് സർവകലാശാലകളില്‍ നിന്നും വിഭിന്നമായി പ്രതിസന്ധികള്‍ മറികടക്കാന്‍ ഗുജറാത്തിലെ സർവകലാശാലയില്‍ കാലിത്തൊഴുത്താണ് നിർമിക്കാനൊരുങ്ങുന്നത്. ഇതിനു ഉപദേശം നല്‍കിയത് ഒരു ജ്യോതിഷിയും.
സൂറത്തിലെ വീർ നർമദ സൗത്ത് ഗുജറാത്ത് സർവകലാശാലയിലാണ് പ്രശ്ന പരിഹാരത്തിനായി കാലിത്തൊഴുത്ത് നിർമിക്കുന്നത്. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം എടുത്തതെന്ന് സർവകലാശാലയുടെ വൈസ് ചാന്‍സലർ തന്നെയാണ് വ്യക്തമാക്കിയത്.
പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമാണവുമായി ബന്ധപ്പെട്ടാണ് സർവകലാശാല ജ്യോതിഷിയുടെ അഭിപ്രായം തേടിയത്. സ്ഥലം സന്ദർശിച്ച ജ്യോതിഷി വിദഗ്ധ അഭിപ്രായവും നല്‍കി. നിർമാണം ആരംഭിക്കും മുന്‍പ് അവിടെ ഒരു മാസത്തേക്ക് അഞ്ചു മുതല്‍ ഏഴുവരെ പശുക്കളെ താമസിപ്പിച്ച് വേണ്ടവിധം പരിപാലിക്കണം. ഇങ്ങനെ ചെയ്താല്‍ പോസിറ്റീവ് വൈബ് പ്രസരിക്കുമെന്നാണ് ജ്യോതിഷിയുടെ പക്ഷം. സർവകലാശാല ഭരണം കാര്യക്ഷമമാകും എന്നു കൂടി ജ്യോതിഷി പറഞ്ഞതോടെ പഴയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പൊളിച്ചു മാറ്റി താല്‍ക്കാലിക തൊഴിത്ത് പണിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ ഒരു മാസത്തേക്ക് പശുക്കളെ പരിപാലിക്കാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.
Also Read: ബിരേൻ സിങ് മണിപ്പൂരിന് ബാധ്യത; വിമർശനവുമായി ലാൽ ദുഹോമ
30 കോടി രൂപയ്ക്കാണ് വീർ നർമദ സൗത്ത് ഗുജറാത്ത് സർവകലാശാല പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിക്കുന്നത്. ഇതിന്‍റെ രൂപരേഖ തയ്യാറാക്കുന്നതിനായി ആർക്കിടെക്ടിനെ മാത്രമല്ല ജ്യോതിഷിയെയും വാസ്തുവിദ്യാ വിദഗ്ധനെയും കൂടി അധികൃതർ നിയോഗിച്ചിട്ടുണ്ട്. അവിടെയും തീരുന്നില്ല സർവകലാശാലയുടെ പശു പ്രേമം. അക്കാദമിക മേഖലയിലും പശുവിന്‍റെ സാന്നിധ്യം ഉറപ്പാക്കാനായി ബയോടെക്നോളജി വകുപ്പില്‍ കാമധേനു ചെയർ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. സർവകലാശാലയുടെ ഇത്തരം തീരുമാനങ്ങളെ അനുഭാവപൂർവമല്ല സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അതിരൂക്ഷമായ വിമർശനങ്ങളാണ് സർവകലാശാലയ്‌ക്കെതിരെ ഉയരുന്നത്.