ഇലക്ട്രിക് ഇൻസ്പെക്ടർ, ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്കുണ്ടാകും
കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തിൽ എല്ലാ നിലകളിലും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഓരോ നിലകളായി പരിശോധിക്കും. നിലവിൽ ആറാമത്തെ നിലയിൽ ഉൾപ്പടെ തടസം ഉണ്ടൊ എന്ന പരിശോധനയാണ് നടന്നത്. സീലിംഗ് ഭാഗത്താണ് ഷോർട്ട് സർക്യുട്ട് ഉണ്ടായത്.
ഇതിൽ സാങ്കേതിക പരിശോധന നടത്തും. ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെറ്റ് ആണ് പരിശോധിക്കുക. സുരക്ഷിതത്വം ആണ് പ്രധാനം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സാങ്കേതിക പരിശോധനകൾക്ക് ശേഷം മാത്രമേ കാരണം പറയാൻ സാധിക്കൂ എന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൻ്റെ മറുപടി. ഇലക്ട്രിക് ഇൻസ്പെക്ടർ, ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധനയ്ക്കുണ്ടാകും. സിസിടിവി ഉൾപ്പടെ പരിശോധിക്കും. ഇന്ന് മൂന്നരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക ഉയർന്നത്. ആറാം നിലയിലുള്ള അത്യാഹിത വിഭാഗത്തിൽ നിന്നാണ് പുക ഉയർന്നത്. ഓക്സിജൻ അനസ്ത്യേഷ പെൻഡന്റ് കത്തിയതാകാം തീപിടിത്തതിന് കാരണമായതെന്നാണ് സൂചന. പുക ഉയർന്ന ഉടൻ തന്നെ രോഗികളെ സുരക്ഷിതമായി മാറ്റി. അപകട അലാറം അടിച്ച ഉടൻ പുറത്തേക്കിറങ്ങുകയായിരുന്നുവെന്നാണ് ആശുപത്രിയിലുണ്ടായവർ പ്രതികരിച്ചത്.
അതേസമയം, തുടർച്ചയായി ഉണ്ടായ അപകടങ്ങളിൽ മെഡിക്കൽ കോളേജിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സുരക്ഷാ വീഴ്ചയാണോ. നിർമാണ വീഴ്ചയാണോ എന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. ഇലക്ട്രിക് വിഭാഗത്തിന്റെ അനുമതിയോടുകൂടിയാണ് രോഗികളെ തിരിച്ചെത്തിച്ചത്. രോഗികളെ പഴയ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി ഒരു പരിശോധന നടത്തി ഉറപ്പുവരുത്താതെ രോഗികളെ തിരിച്ചുകൊണ്ടുവരില്ല. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യം പുക ഉയർന്നതിന്മേലുള്ള പരിശോധനയ്ക്കിടെയാണ് പുതിയ സംഭവം. തുടർച്ചയായി ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് അന്വേഷിക്കണം രാഘവൻ എംപി പറഞ്ഞു.