fbwpx
ഇടുക്കിയിലെ പരിപാടിയോടെ വേടന് പുതിയ മുഖം ലഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; റാപ്പ് ഷോ വൈകീട്ട് 7.30ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 05 May, 2025 06:21 PM

ആരും പൂർണനല്ല, വേടൻ തിരുത്താൻ തയ്യാറായത് മാതൃകയാണെന്നും റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

KERALA


റാപ്പ‍ർ വേടനൊടൊപ്പം സർക്കാരും പൊതുജനങ്ങളുമുണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. ഇടുക്കിയിലെ പരിപാടിയോട് കൂടി വേടന് പുതിയ മുഖം ലഭിക്കും. തെറ്റ് ഏറ്റ് പറയാനുള്ള മനസാണ് വേടനെ വ്യത്യസ്തനാക്കിയത്. ആരും പൂർണരല്ല, വേടൻ തിരുത്താൻ തയ്യാറായത് മാതൃകയാണെന്നും റോഷി അ​ഗസ്റ്റിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. 


നമുക്ക് ആ ചെറുപ്പക്കാരന്റെ പാട്ടുകള്‍ക്ക് കയ്യടിക്കാമെന്നും, അവൻ്റെ വരികളിലെ സാമൂഹ്യ വിപ്ലവം ആസ്വദിക്കാമെന്നും റോഷി അഗസ്റ്റിൻ ഫേസ്ബുക്കിലും കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: 


സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ നടക്കുന്ന 'എന്റെ കേരളം' പരിപാടിയോട് അനുബന്ധിച്ച് വേടന്‍ അവതരിപ്പിക്കുന്ന റാപ്പ് സംഗീതം ഇന്ന് നടക്കുകയാണ്. തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരും പൊതുജനങ്ങളും വേടനൊപ്പമാണ്. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും. ആരും പൂര്‍ണരല്ല. വേടന്‍ തിരുത്താന്‍ തയ്യാറായത് മാതൃകയാണ്. നമുക്ക് ആ ചെറുപ്പക്കാരന്റെ പാട്ടുകള്‍ക്ക് കയ്യടിക്കാം. അവന്റെ വരികളിലെ സാമൂഹ്യ വിപ്ലവം ആസ്വദിക്കാം.



ഇന്ന് വൈകീട്ട് എഴരയ്ക്കാണ് വേടന്റെ സംഗീത പരിപാടി ഇടുക്കി വാഴത്തോപ്പ് സ്കൂൾ മൈതാനിയിൽ നടക്കുക. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങിലാണ് വേടന്‍ പങ്കെടുക്കുന്നത്. സ്ഥലപരിമിതി ഉള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ 8000 പേർക്ക് മാത്രമാണ് അനുമതി ഉള്ളത്. കഞ്ചാവ്, പുലിപ്പല്ല് കേസുകളെ തുടര്‍ന്ന് നേരത്തെ വേടന്റെ പരിപാടി ഒഴിവാക്കിയിരുന്നു. വേടന്റെ പരിപാടി ഒഴിവാക്കിയതായി നേരത്തെ മന്ത്രി റോഷി അഗസ്റ്റിനാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് വേടന് പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.


ALSO READ: വേടന്‍ ഇടുക്കിയിലേക്ക്; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന ചടങ്ങില്‍ പാടും


വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ഏഴ് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ പിടികൂടുന്ന സമയത്ത് വേടന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെന്ന് ദേഹ പരിശോധനയില്‍ നിന്ന് വ്യക്തമായിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റിലുണ്ടായിരുന്ന 9 പേര്‍ക്കും രാത്രിയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നു.

എന്നാല്‍ കഴുത്തിലുണ്ടായിരുന്ന മാലയില്‍ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നായിരുന്നു വേടന്റെ മൊഴി. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. എന്നാല്‍ പുലിപ്പല്ല് കേസില്‍ വേടന് കോടതി ജാമ്യം അനുവദിച്ചു.


ALSO READ: സംവിധായകർ പ്രതിയായ ലഹരിക്കേസ്: ഫ്ലാറ്റ് ഉടമ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു


തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്നായിരുന്നു പെരുമ്പാവൂര്‍ കോടതിയുടെ കണ്ടെത്തല്‍. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നു.

KERALA
സംവിധായകർ പ്രതിയായ ലഹരിക്കേസ്: സമീർ താഹിർ അറസ്റ്റിൽ
Also Read
user
Share This

Popular

NATIONAL
KERALA
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾ മോക്ക് ഡ്രിൽ നടത്തണം; നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം