ഇന്നലെ രാത്രി പെയ്ത മഴയിൽ തൃശൂർ കുന്നംകുളം അടുപ്പുട്ടി ഉരുളികുന്നിൽ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകൾ കനത്ത മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്നു മുതൽ അതിശക്ത മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ കേരളത്തിലുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്. പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം അമരവിളയിൽ പാർക്ക് ചെയ്തിരുന്ന കാറിന് പുറത്ത് മരം വീണു. ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും നില നിൽക്കുന്നുണ്ട്.
കോഴിക്കോട് കാരശേരിയിൽ മുന്നൂറിലധികം വാഴ കാറ്റിൽ നിലം പതിച്ചു. പുതിയോട്ടിൽ ഭാസ്കരൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി തകർന്നു. മുരിങ്ങംപുറായി കെ പി ഉമ്മറിൻ്റെ വീടിനു മുകളിലേക്കും മരം വീണു അപകടം ഉണ്ടായി. ഇന്നലെ രാത്രി പെയ്ത മഴയിൽ തൃശൂർ കുന്നംകുളം അടുപ്പുട്ടി ഉരുളികുന്നിൽ മണ്ണിടിഞ്ഞു. ഇരുപതോളം വീടുകൾ കനത്ത മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ വീണു. വടക്കാഞ്ചേരിയിൽ ആലത്തൂർ മനപ്പറമ്പിൽ കൃഷ്ണൻകുട്ടിയുടെ വീടും മഴയിൽ തകർന്നു.
കോട്ടയം തലനാട് വെള്ളാനി ഗവ. എൽ. പി സ്കൂളിന്റെ മേൽക്കൂര പൂർണമായും തകർന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന പഠനോപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. ഈരാറ്റുപേട്ടയിൽ വീടിന് മുകളിലേക്ക് മരം വീണു. കനത്ത മഴയിൽ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കോന്നി തണ്ണിത്തോട് വീടിനു മുകളിലേക്ക് മരം വീണു.വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സമീപത്തെ വീട്ടിലേക്ക് വീണു.
Also Read; "മെസി വരുന്ന തീയതി ഉടന്‍ അറിയിക്കും"; ആശങ്കയില്ലെന്ന് ആവർത്തിച്ച് കായിക മന്ത്രി
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടാണ്.ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരമോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കനത്തമഴയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യകൾ ഉണ്ടെങ്കിലും ദുരന്തങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.അതേ സമയം 2019ലെ പ്രളയത്തിൻ്റെ ചിത്രങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ മുന്നറിയിപ്പ് നൽകി.അനാവശ്യ പോസ്റ്റുകൾ ഷെയർ ചെയ്യരുത്. ഭയപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ജനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രി കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
"മൺസൂൺ നേരത്തെ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത കൂടുതൽ ഉണ്ടാകണം. ഇന്നലെ രാത്രിയോടെ മൺസൂൺ കാറ്റിൻ്റെ ശക്തി കൂടി. ഇന്നും നാളെയും വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകും. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴയ ലഭിച്ചേക്കാം. അനാവശ്യ ഭീതി വേണ്ട പക്ഷെ ജാഗ്രത വേണം. മഴയുടെ സ്ഥിതി വിലയിരുത്താൻ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. അനുമതിയില്ലാത്ത റിസോർട്ടുകളിൽ ആളുകളെ താമസിപ്പിക്കരുതെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്", മന്ത്രി പറഞ്ഞു.
ദേശീയപാതയിലെ യാത്ര സുരക്ഷിതമാക്കാൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. രാജൻ പറഞ്ഞു. ഭീതി ഉണ്ടായ സ്ഥലങ്ങളിൽ നേരിട്ട് പരിശോധന നടത്താൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി ആവശ്യമായ മുന്നറിയിപ്പുകൾ നൽകുമെന്നും സുരക്ഷ ഒരുക്കുമെന്നുമാണ് പ്രതീക്ഷയെന്നും മന്ത്രി കെ. രാജൻ കൂട്ടിച്ചേർത്തു.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.