
സിപിഎമ്മിലെ പ്രായപരിധി മാനദണ്ഡത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ.
നമ്മൾ പറയുന്നത് പോലെയല്ല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമ വേട്ടക്ക് ഇരയായ ഒരാളാണ് ഞാൻ. പ്രായപരിധിയിലെ പ്രശ്നങ്ങളാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും ജി.സുധാകരൻ പറഞ്ഞു.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ തീരുമാനിക്കാൻ ആകില്ല. പ്രായപരിധി മാറ്റണം എന്ന് താൻ പറയുന്നില്ല. കൂടിയാലോചനകൾ വേണം. താൻ പിണറായിക്ക് അനുകൂലമായാണ് സംസാരിച്ചതെന്നും ജി.സുധാകരൻ വ്യക്തമാക്കി.
ഇന്ത്യ മുന്നണിക്ക് അധികാരം തിരിച്ചു കിട്ടണമെങ്കിൽ അടിയന്തരാവസ്ഥ തെറ്റായിരുന്നെന്ന് കോൺഗ്രസ് പറയണം. ആത്മ വിമർശനം കോൺഗ്രസ് നേതാക്കൾ നടത്തണം.
ഏകാധിപത്യവും വർഗീയതയും അഴിമതിയുമാണ് ഏറ്റവും വലിയ ശത്രുക്കളെന്നും ജി.സുധാകരൻ ഓർമിപ്പിച്ചു.