ഒരു ആചാരവും മുടങ്ങിയിട്ടില്ല; പൂര വിവാദത്തിൽ നിയമസഭയിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ട്: പി. രാജീവ്

മഅദനി വിഷയത്തിൽ ജയരാജന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണ്
ഒരു ആചാരവും മുടങ്ങിയിട്ടില്ല; പൂര വിവാദത്തിൽ നിയമസഭയിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ട്: പി. രാജീവ്
Published on
Updated on

തൃശൂർ പൂര വിവാദത്തിൽ നിയമസഭയിൽ തന്നെ മറുപടി കൊടുത്തിട്ടുള്ളതാണെന്ന് മന്ത്രി പി. രാജീവ്. പൂരത്തിന്റെതായിട്ടുള്ള ഒരു ആചാരവും മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഅദനി വിഷയത്തിൽ ജയരാജന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണ്. മറ്റുള്ള കാര്യങ്ങൾ പുസ്തകം വായിക്കുന്നവർ തീരുമാനിക്കട്ടെയെന്നും പി. രാജീവ് പറഞ്ഞു.

പാലക്കാട്‌ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് വിചാരിച്ചിരുന്ന ഒരു മത ന്യൂനപക്ഷ വിഭാഗം മുൻപ് സിപിഎമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. ബിജെപി - സിപിഎം ധാരണ ഉണ്ടായ 1990ലെ കത്തിന്റെ കാര്യത്തിലും മന്ത്രി പി. രാജീവ് സംശയം പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് കെ. സുധാകരന്റെ വെല്ലുവിളികൾ മാധ്യമങ്ങൾ ചർച്ച ചെയ്യാത്തത് കോൺഗ്രസിനോടുള്ള പ്രത്യേക പ്രീണനം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി സിപിഐയും കോൺഗ്രസും രംഗത്തെത്തി. പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം ആവർത്തിച്ചു. മുഖ്യമന്ത്രിയുടേത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി. ഡി. സതീശൻ ആരോപിച്ചു.

തൃശൂർ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം അപ്പാടെ തള്ളിക്കളയുകയാണ് സി പി ഐ. പൂരം കലങ്ങിയെന്നും നടക്കേണ്ട രീതിയിൽ പൂരം നടത്താൻ ചിലർ അനുവദിച്ചില്ലെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്.

പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പൂരം കലങ്ങിയില്ലെങ്കിൽ പിന്നെന്തിനാണ് അന്വേഷണമെന്നും സതീശൻ ചോദിച്ചു.

News Malayalam 24x7
newsmalayalam.com