എസ്-400 സുദർശൻചക്ര വ്യോമ മിസൈൽ വേധ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യ പാക് നീക്കത്തെ ഫലപ്രദമായി തടുത്തത്
ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് നടന്ന പാകിസ്ഥാൻ്റെ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം. ഇന്ത്യയിലെ 15 ഓളം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു പാക് നീക്കം. മെയ് ഏഴിന് രാത്രിയായിരുന്നു ആക്രമണ ശ്രമം. മറുപടിയായി, ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാക് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയത്. എസ്-400 സുദർശൻചക്ര വ്യോമ മിസൈൽ വേധ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യ പാക് നീക്കത്തെ ഫലപ്രദമായി തടുത്തത്.
മറുപടിയായി ഇന്ന് രാവിലെ ഹാർപി ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. എക്സിലൂടെയാണ് ഇക്കാര്യം ഇന്ത്യൻ സൈന്യം വ്യക്തമാക്കിയത്. 12 ഇന്ത്യൻ ഡ്രോണുകൾ പാക് വ്യോമ മേഖലയിൽ ആക്രമണം നടത്തിയെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചു. സിയാൽകോട്ട്, കറാച്ചി, ലാഹോർ വിമാനത്താവളങ്ങൾ ഇന്ന് രാവിലെ അടച്ചിരുന്നു. കേന്ദ്രീകൃതവും അളന്നുകുറിച്ചുള്ളതും സംഘർഷം ഉയർത്താത്ത വിധവും ആക്രമണം തുടരുമെന്നാണ് ഇന്ത്യൻ നിലപാട്.
Also Read: അതിര്‍ത്തിയിൽ കനത്ത സുരക്ഷ, രാജസ്ഥാനില്‍ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു; അതീവ ജാഗ്രതയില്‍ രാജ്യം
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് അറിയിച്ചു. പാകിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ വിശദാംശങ്ങളും പങ്കിടാൻ ഈ ഘട്ടത്തിൽ സർക്കാരിന് കഴിയില്ലെന്നും രാജ്‍നാഥ് സിങ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണ പിന്തുണയും യോഗത്തില്‍ പ്രഖ്യാപിച്ചു.