"പഹല്‍ഗാം ആമണത്തിനുശേഷവും, രാജ്യത്തെ ഭീകര സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പാകിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല"
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ആക്രമണം സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. വളരെ കിരാതമായ ആക്രമണമാണ് ഉണ്ടായത്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് ടിആര്‍എഫ്. ജമ്മു കശ്മീരിലും രാജ്യമെമ്പാടും, വര്‍ഗീയ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനായിരുന്നു ശ്രമം. വിനോദ സഞ്ചാരത്തെ ഇല്ലാതാക്കാനും കശ്മീരിന്റെ വികനസത്തെ ഇല്ലാതാക്കാനും കൂടിയാണ് ആക്രമണത്തിലൂടെ ശ്രമിച്ചത്. അതിനെയെല്ലാം ഇന്ത്യ വിജയകരമായി അതിജീവിച്ചു. പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നും വിക്രം മിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര-നാവിക-വ്യോമസേന സംയുക്തമായാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
പഹല്‍ഗാം ആക്രമണത്തിനുശേഷവും, രാജ്യത്തെ ഭീകര സംഘടനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പാകിസ്ഥാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് കണ്ടെത്തി. എത്രയും വേഗം അതിനെ അവസാനിപ്പിക്കുകയും ഭീഷണി ഒഴിവാക്കുകയും വേണമെന്ന് തോന്നി. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെയോടെ ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടതെന്ന് വിക്രം മിസ്രി വിശദീകരിച്ചു.
ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാന്‍ മാറിയിരിക്കുന്നു. നിരോധിക്കപ്പെട്ട അന്താരാഷ്ട്ര ഭീകരര്‍ പോലും പാക് മണ്ണ് സുരക്ഷിതമെന്ന് കരുതുന്നു. ലോകത്തെയും രാജ്യാന്തര സംഘടനകളെയും മനപൂര്‍വം തെറ്റിധരിപ്പിക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ പ്രശസ്തരാണ്. ആ ഭീകരതയെ ഇന്ത്യ ചെറുക്കും. ഭീകരരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.
ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. ആക്രമണത്തിനുള്ള ആയുധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഒരു സിവിലിയനും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സോഫിയ ഖുറേഷി വിവരിച്ചു.
പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ആക്രമണത്തില്‍ നശിപ്പിച്ചു. പാകിസ്ഥാന്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടത്തുന്ന കേന്ദ്രങ്ങളാണ് ഇല്ലാതാക്കിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്. വിക്രം മിസ്രി, സോഫിയ ഖുറേഷി എന്നിവര്‍ക്കൊപ്പം വിംഗ് കമാണ്ടര്‍ വ്യോമിക സിംഗും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.