
വായു മലിനീകരണം തടയാനാകാത്തതിന് ഡൽഹി വായു ഗുണനിലവാര പാനിലിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. രാജ്യതലസ്ഥാനത്ത് വായു മലിനീകരണം തടയുന്നതിന് ആവശ്യമായ മുൻകരുതലുകളൊന്നും എടുത്തില്ലെന്നും, വായു മലിനീകരണം തടയാനായില്ല എന്നും ആരോപിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ശാസനം. വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചില്ല എന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓകയും എ. ജി. മാസിഹും പറഞ്ഞു. മലിനീകരണത്തിന് കാരണമാകുന്ന വൈക്കോൽ കത്തിക്കൽ തടയാൻ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നും വായു ഗുണനിലവാര പാനലിനോട് ആവശ്യപ്പെട്ടു.
വായു മലിനീകരണം തടയുന്നതിനായി നിങ്ങൾ സ്വീകരിച്ച ഒരു നടപടിയെങ്കിലും കാണിച്ചുതരാൻ ഡൽഹി വായു ഗുണനിലവാര പാനിലിനോട് ജസ്റ്റിസ് ഓക ആവശ്യപ്പെട്ടു. നേരത്തെ പറഞ്ഞതൊക്കെ കാറ്റിൽ പറത്തിയെന്നും, ഒന്നും നടപ്പിലായില്ലെന്നും ജസ്റ്റിസ് ഓക കൂട്ടിച്ചേർത്തു. ചെയ്ത കാര്യങ്ങളൊന്നും വേണ്ട രീതിയിലല്ല ചെയ്തത് എന്നും ബെഞ്ച് നിരീക്ഷിച്ചു.
എല്ലാ വർഷവും ശൈത്യകാലത്ത് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കുറ്റിക്കാടുകളിലും, വിള അവശിഷ്ടങ്ങളിലും ഉണ്ടാകുന്ന തീപിടിത്തത്തെ തുടർന്ന് വലിയ തോതിൽ വായു ഗുണനിലവാര പ്രശ്നങ്ങളാണ് തലസ്ഥാനം അഭിമുഖീകരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകരടക്കമുള്ളവരോട് വൈക്കോൽ കത്തിക്കരുതെന്നും അധികൃതരോട് സഹകരിക്കണമെന്നും ഡിസംബറില്‍ കോടതി ആവശ്യപ്പെട്ടിരുന്നു.