കാന്റീൻ കാർഡ് ചാർജ് ചെയ്യുന്നതിൽ സമയ താമസം ഉണ്ടായി എന്നതായിരുന്നു അക്രമ കാരണം
അലുവ അതുൽ
ജയിൽ ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി മർദ്ദിച്ചു. കരുനാഗപ്പള്ളി സന്തോഷ് വധക്കേസ് പ്രതി അലുവ അതുലാണ് ഉദ്യോഗസ്ഥനെ മർദിച്ചത്. കൊല്ലം ജില്ലാ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അഭിലാഷിനാണ് മർദനമേറ്റത്. കാന്റീൻ കാർഡ് ചാർജ് ചെയ്യുന്നതിൽ സമയ താമസം ഉണ്ടായി എന്നതായിരുന്നു അക്രമ കാരണം. അലുവ അതുൽ ഉദ്യോഗസ്ഥന്റെ മുഖത്ത് അടിക്കുകയായിരുന്നു. മർദനമേറ്റ പെരുംപുഴ സ്വദേശിയും ഡെപ്യൂട്ടി പ്രിസൺ ഓഫീസറുമായ അഭിലാഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
കരുനാഗപ്പള്ളി സന്തോഷ് കൊലപാതകക്കേസിൽ മുഖ്യപ്രതിയായ അലുവ അതുൽ ഏപ്രിൽ 16നാണ് പിടിയിലായത്. തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും, സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം ആണെന്നാണ് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നത്. ഇതാണ് ക്വട്ടേഷൻ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്താൻ കാരണം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങൾ വർഷങ്ങളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം.
ALSO READ: കോട്ടയത്ത് അമ്മയും മക്കളും ജീവനൊടുക്കിയ കേസ്: ഭർത്താവിൻ്റെയും ഭർതൃപിതാവിൻ്റെയും ജാമ്യാപേക്ഷ തള്ളി
മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിൻ്റെ അമ്മ ഓമന പറഞ്ഞു. അക്രമികൾ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞുവെന്നും, മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്നും അമ്മ ഓമന വെളിപ്പെടുത്തിയിരുന്നു. മൺവെട്ടി ഉപയോഗിച്ചാണ് സന്തോഷിൻ്റെ മുറിയുടെ വാതിൽ തകർത്തത്. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് എഫ്ഐആറിലുള്ളത്. ഓച്ചിറ സ്വദേശി കുക്കു എന്ന മനുവിൻ്റെ വീട്ടിൽ വെച്ചാണ് പ്രതികൾ കൊലപാതകത്തിന് തയ്യാറെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.