
ഒരു നൂറ്റാണ്ടിനിടെ അമേരിക്ക കണ്ട ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റായിരിക്കും മിൽട്ടൺ ചുഴലിക്കാറ്റെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ഗവർണർ ഒഴിയണമെന്ന് നിർദേശിച്ച പ്രദേശങ്ങളിൽ താമസിക്കുന്ന ഫ്ലോറിഡക്കാർ ജീവൻ നിലനിർത്താനുള്ള നിർദേശമായി കണ്ട് എത്രയും പെട്ടന്ന് ഒഴിഞ്ഞുപോകണമെന്ന് പ്രസിഡൻ്റ് നിർദേശിച്ചു. മേഖലയിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചുവെന്നും ചുഴലിക്കാറ്റിൻ്റെ പശ്ചാതലത്തിൽ ജനങ്ങൾക്ക് ആവശ്യപ്പെടുന്ന സൗകര്യങ്ങളെല്ലാം നൽകുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.
ഹെലൻ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ അപകടകരമാണെന്ന് ബൈഡൻ പറയുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപ് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നെന്നായിരുന്നു ജോ ബൈഡൻ്റെ പക്ഷം.
അതേസമയം, മിൽട്ടൺ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിച്ച് അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 കൊടുങ്കാറ്റായി മാറിയെന്ന് യുഎസ് നാഷണൽ ഹരികൈൻ സെൻ്റർ (എൻഎച്ച്സി) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ 240 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ബുധനാഴ്ച രാത്രിയോടെ ഫ്ലോറിഡ തീരം തൊടാൻ സാധ്യതയുണ്ടെന്നും എൻഎച്ച്സി അറിയിച്ചു. ഫ്ലോറിഡ തീരം തൊടുന്നതോടെ ചുഴലിക്കാറ്റിൻ്റെ വലുപ്പം വർധിക്കുമെന്നാണ് എൻഎച്ച്സിയുടെ മുന്നറിയിപ്പ്. മിൽട്ടൺ ശക്തി പ്രാപിച്ച് 10 മുതൽ 15 അടി വരെ ഉയരാനും സാധ്യതയുണ്ട്.
അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോൾ ഫ്ലോറിഡയിൽ നടന്നുകൊണ്ടിരിക്കുന്നത്. ആളുകൾക്ക് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുമാറാനുള്ള സമയം വളരെ വേഗം തീർന്നുകൊണ്ടിരിക്കുകയാണെന്ന് ഗവർണർ റോൺ ഡിസാൻ്റിസ് മുന്നറിയിപ്പ് നൽകി. കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരമായ ടമ്പയിലേക്ക് നീങ്ങുകയാണെന്നും ഒഴിപ്പിക്കലിന് തയ്യാറാകണമെന്നും ജനങ്ങൾക്ക് എൻഎച്ച്സി നിർദേശം നൽകിയിട്ടുണ്ട്. 60 ലക്ഷം പേരെ ഒഴിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.