പ്രതിനിധികളെ തീരുമാനിക്കുന്നതിൽ കേന്ദ്രം പാർട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണെന്നും എംപി കുറ്റപ്പെടുത്തി
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ടുള്ള വിദേശ പര്യടനം നടത്തുന്നതിനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി. ശരിയായ നടപടി ആണ് സർക്കാർ കൈക്കൊണ്ടെതെന്നും, നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനമെന്നും ജോൺ ബ്രിട്ടാസ് അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇതേവരെ സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും, പാർലമെൻ്റ് സമ്മേളനം വിളിച്ച് ചേർക്കേണ്ടത് അനിവാര്യമാണെന്നും ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.
കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നും, കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ടെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. കോൺഗ്രസ് പറയുന്നത് കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പ്രതിനിധികളെ തീരുമാനിക്കുന്നതിൽ കേന്ദ്രം പാർട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണെന്നും എംപി കുറ്റപ്പെടുത്തി. ഓരോ പാർട്ടിയുടെയും പ്രതിനിധികൾ ആരാണെന്ന് പാർട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിയതെന്നും എംപി പ്രതികരിച്ചു.
ALSO READ: World Matters | പാകിസ്ഥാനും ഭീകര സംഘടനകളും തുടരുന്ന ചങ്ങാത്തം
അതേ സമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്ര സർക്കാർ നടത്താൻ തീരുമാനിച്ച വിദേശ സന്ദർശനം സിപിഐഎം പൊളിറ്റ് ബ്യൂറോ സ്വാഗതം ചെയ്തു. പഹൽഗാം ഭീകരാക്രമണവും,ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കാൻ പ്രധാനമന്ത്രിയും സർക്കാരും വിസമ്മതിച്ചത് നിർഭാഗ്യകരമാണെന്നെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
"പാർലമെൻ്റ് സമ്മേളനം ഉടൻ വിളിച്ചുചേർക്കാനും,ഇന്ത്യയിലെ ജനങ്ങളെ അറിയിക്കാനും,സർക്കാരിനോട് അഭ്യർഥിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി ബിജെപി-എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. ഇത് വിവേചനപരമാണ്, പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ. അത്തരമൊരു വിശദീകരണത്തിനായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു", പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ സുതാര്യത പുലർത്തണം. സ്ഥിതിഗതികളെ വർഗീയവൽക്കരിക്കാനുള്ള ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാരും പോലും നടത്തുന്ന പ്രചരണം ഉടൻ അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.