'സാറിന് ദേഷ്യം വന്നാല്‍ തല്ലും'; വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബേയിലിൻ ദാസ് ആണ് യുവതിയെ ആക്രമിച്ചത്
'സാറിന് ദേഷ്യം വന്നാല്‍ തല്ലും'; വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം
Published on

തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ സീനിയർ മർദിച്ചു. പാറശാല സ്വദേശി ശാമിലിയുടെ മുഖത്താണ് മർദിച്ചത്.  ക്രിമിനൽ അഭിഭാഷകൻ അഡ്വ ബേയിലിൻ ദാസ് ആണ് യുവതിയെ ആക്രമിച്ചത്.


ബുധനാഴ്ച വിളിച്ച് നാളെ മുതൽ ഓഫീസിൽ വരണ്ട എന്ന് സീനിയർ അഭിഭാഷകൻ ശാമിലിയോട് പറഞ്ഞിരുന്നു. ഓഫീസിലെ ടൈപ്പിസ്റ്റിനെ ശാമിലി അപമാനിച്ചുവെന്നായിരുന്നു ആരോപണം. ഇത് ശാമിലി നിഷേധിക്കുന്നു. രണ്ട് ദിവസം ഇവർ ഓഫീസിൽ പോയില്ല. ബേയിലിൻ ദാസിന്‍റെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍, ശനിയാഴ്ച ടൈപ്പിസ്റ്റിന്റെ ഫോണിൽ നിന്ന് വിളിച്ച് ഓഫീസിലേക്ക് തിരികെയെത്താൻ ബേയിലിൻ ആവശ്യപ്പെട്ടു. ഓഫീസിൽ എല്ലാവരുടെയും മുന്നിൽ വെച്ച് ക്ഷമ പറയാമെന്ന് ഇയാൾ പറഞ്ഞതായി ശാമിലി അറിയിച്ചു.

ഉച്ചയ്ക്ക് 12.30ന് ഹിയറിങ് കഴിഞ്ഞ് സീനിയർ അഭിഭാഷകന്റെ ക്യാബിനിലെത്തിയ തന്നോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് അഡ്വ ബേയിലിൻ ദാസ് പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് ശാമിലി പറയുന്നു. ക്യാബിന് വെളിയിൽ വെച്ച് എല്ലാവരും നോക്കിനില്‍ക്കെ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദനം. "എന്നെ ചോദ്യം ചെയ്യാന്‍ നീ ആരാണെന്ന്," ചോദിച്ച് ക്രൂരമായി മുഖത്ത് അടിക്കുകയായിരുന്നു.

മൂന്ന് വർഷമായി ശാമിലി അഡ്വ. ബേയിലിൻ ദാസിന്റെ ജൂനിയറാണ്. മുൻപും ദേഷ്യം വരുമ്പോൾ പലതവണ ഇയാൾ മർദിച്ചിരുന്നതായി ശാമിലി പറയുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com