അതേസമയം പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്
തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതി ബെയിലിൻ ദാസിനെതിരെ ബാർ കൺസിലിന് പരാതി നൽകി പെൺകുട്ടി. അഞ്ച് മാസം ഗർഭിണി ആയിരിക്കെ ബെയിലിൻ മർദിച്ചെന്നും ജൂനിയർ അഭിഭാഷക നൽകിയ പരാതിയിൽ പറയുന്നു. അതേസമയം പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബെയിലിൻ ദാസിൻ്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഗർഭിണിയായിരിക്കെ മർദനമേറ്റതോടെ പെൺകുട്ടി വക്കീൽ ഓഫീസിലേക്ക് പോകുന്നത് നിർത്തിവെച്ചിരുന്നെന്ന് പെൺകുട്ടി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ബെയിലിൻ ദാസ് കാല് പിടിച്ച് മാപ്പ് പറഞ്ഞതിന് ശേഷമാണ് ഓഫീസിലേക്ക് പോയത് . കഴിഞ്ഞ ദിവസം തുടരെ തുടരെ മർദിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.
സീനിയർ അഭിഭാഷകനായ ബെയിലിൻ ദാസിനെ ചൊവ്വാഴ്ച തന്നെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ ബെയിലിൻ ദാസിൻ്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളുടെ കുടുംബത്തെയുൾപ്പെടെ ബന്ധപ്പെട്ടിരുന്നെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ നിലവിൽ സ്വിച്ച്ഡ് ഓഫ് ആണെന്നും പൊലീസ് പറയുന്നു.
ഓഫീസിലെ തർക്കത്തെ തുടർന്നാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷകയ്ക്ക് അതിക്രൂര മർദനമേറ്റത്. സ്ത്രീത്വത്തെ അപമാനിക്കൽ/ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബെയിലിനെതിരെ കേസെടുത്തത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയർ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു മർദനം.