രാജീവ് ചന്ദ്രശേഖർ പങ്കെടുത്തത് സംസ്ഥാന സർക്കാരിൻ്റെ ഔദാര്യത്തിലല്ല
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ രാജീവ് ചന്ദ്രശേഖർ നേരത്തെ എത്തിയതിനെ തുടർന്നുണ്ടായ പരിഹാസങ്ങളിൽ പ്രതികരിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖർ പങ്കെടുത്തത് സംസ്ഥാന സർക്കാരിൻ്റെ ഔദാര്യത്തിലല്ല. രാജീവ് ചന്ദ്രശേഖറിനെ ട്രോളിയത് പോലെ മറ്റുള്ളവരെ ട്രോളിയില്ല. ബിജെപിക്ക് ഏത് അധ്യക്ഷൻ വന്നാലും ഈ സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. രാജീവ് ഒരു മുദ്രാവാക്യവും വിളിച്ചിട്ടില്ല. ഭാരത് മാതാ കീ ജയ് എന്നാണ് രാജീവ് വിളിച്ചത്.
കെ. സുധാകരൻ എന്തെല്ലാം വിഡ്ഢിത്തം പറഞ്ഞാലും അദ്ദേഹത്തെ ആരും കളിയാക്കില്ല. കേന്ദ്ര ഗവൺമെൻ്റ് നിശ്ചിയിച്ച ഗസ്റ്റുകളെ പോലെ സംസ്ഥാന ഗവൺമെൻ്റിനും ആളുകളെ നിശ്ചയിക്കാം. മുഖ്യമന്ത്രിയുടെ മരുമകനായത് കൊണ്ട് ഒരാളെ വേദിയിൽ ഇരുത്താനാവില്ല. അദ്ദേഹം പരാതി പറയേണ്ടത് അമ്മായി അച്ഛനോടാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ല എന്ന് തങ്ങൾ പറയില്ല. യുഡിഎഫ് പരിപാടിയിൽ നിന്ന് വിട്ടു നിന്നത് ആത്മഹത്യാപരമായ തീരുമാനമാണ്. വി.ഡി സതീശനെ പോലെ തലയിൽ ആളില്ലാത്ത ഒരാളായത് കൊണ്ടാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പുക പടർന്നതിലും സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിൻ്റെ അലംഭാവവും അനാസ്ഥയുമാണ് മരണസംഖ്യ ഉയരാൻ കാരണം. വിഷയത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായി. കുറ്റകരമായ അനസ്ഥ ഉണ്ടായി. ആരോഗ്യ മന്ത്രി മറുപടി പറയണം. മന്ത്രിയായി തുടരാൻ വീണയ്ക്ക് അവകാശമില്ല. ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മന്ത്രി പോലും ഫലപ്രദമായി ഇടപെട്ടില്ല. അവർ മറ്റ് വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.