"സിപിഎം നേതാക്കൾ സാരി വലിച്ചൂരി, ബലമായി വാഹനത്തിലേയ്ക്ക് വലിച്ച് കയറ്റി"; ആരോപണങ്ങൾ ആവർത്തിച്ച് കലാ രാജു

ആക്രമിക്കുമെന്ന് കരുതിയില്ലെന്നും ഒരു സ്ത്രീയോടും ഇങ്ങനെ ചെയ്യരുതെന്നും കലാ രാജു പറഞ്ഞു
"സിപിഎം നേതാക്കൾ സാരി വലിച്ചൂരി, ബലമായി വാഹനത്തിലേയ്ക്ക് വലിച്ച് കയറ്റി"; ആരോപണങ്ങൾ ആവർത്തിച്ച് കലാ രാജു
Published on


സിപിഎം പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് കൗൺസിലർ കലാ രാജു. എന്തുവന്നാലും നഗരസഭയ്ക്കുള്ളില്‍ കയറാം എന്നുറപ്പിച്ചിരുന്നെങ്കിലും, സിപിഎം പ്രവർത്തകർ പൊതുമധ്യത്തിൽ അപമാനിച്ചെന്ന് കലാ രാജു പറയുന്നു. ഇവർ ബലമായി വാഹനത്തിലേയ്ക്ക് വലിച്ച് കയറ്റി, വസ്ത്രം വലിച്ച് കീറി. ആക്രമിക്കുമെന്ന് കരുതിയില്ലെന്നും ഒരു സ്ത്രീയോടും ഇങ്ങനെ ചെയ്യരുതെന്നും കലാ രാജു പറഞ്ഞു.


വനിതാ പ്രവര്‍ത്തകരടക്കം ആക്രോശിച്ചെത്തി വാഹനത്തില്‍ വലിച്ചു കയറ്റിയെന്നായിരുന്നു കലാ രാജുവിൻ്റെ പ്രസ്താവന. 'അവളെ വണ്ടിയിലേക്ക് വലിച്ചുകയറ്റെടാ'യെന്ന് സിപിഎം നേതാക്കള്‍ അലറിവിളിച്ചു. പിന്നോട്ടുപോവാഞ്ഞതോടെ വസ്ത്രം വലിച്ചഴിക്കുകയായിരുന്നു. സാരി അഴിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെയായി. പിന്നാലെ മടിക്കുത്തിന് പിടിച്ച് കാറില്‍ കയറ്റിയെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന കോൺഗ്രസിന്റെ ആരോപണം പൊലീസ് അന്വേഷിക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിക്കെതിരെ ആലുവ റൂറൽ എസ്‌പി അന്വേഷണത്തിന് ഉത്തരവിട്ടു. കൂത്താട്ടുകുളം രാഷ്ട്രീയ നാടകത്തിൽഅഡീഷണൽ എസ്‌പിയോടും, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി യോടും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. കേസന്വേഷണ ചുമതല അഡീഷണൽ എസ്പി എൻ കൃഷ്ണന് കൈമാറി. കലാ രാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.


ഇതിനിടെ തട്ടികൊണ്ടുപോയ കേസിൽ പുതിയ ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തുവന്നു. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് യുഡിഎഫ് ആണെന്നാണ് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. കലാ രാജുവിന് സിപിഎം വൈദ്യചികിത്സ നൽകുന്ന ദൃശ്യങ്ങടക്കം പുറത്തുവിട്ടായിരുന്നു രതീഷിൻ്റെ വെളിപ്പെടുത്തൽ.

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച കലാ രാജുവിനെ സിപിഎമ്മിന് തട്ടിക്കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നായിരുന്നു രതീഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികൾ. ഒരു ഘട്ടത്തിലും മോശമായ പദപ്രയോഗമോ പെരുമാറ്റമോ ആരിൽ നിന്നും ഉണ്ടായിട്ടില്ല എന്നത് നിസ്തർക്കമാണ്. മറിച്ചുള്ള എല്ലാ കുപ്രചാരണങ്ങളും തള്ളി കളയുകയെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ തട്ടികൊണ്ട് പോകലിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com