കരുനാഗപ്പള്ളി കൊലപാതകം: മുഖ്യപ്രതി അലുവ അതുൽ പൊലീസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ

പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞപ്പോൾ കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു
കരുനാഗപ്പള്ളി കൊലപാതകം: മുഖ്യപ്രതി അലുവ അതുൽ പൊലീസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ
Published on

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പൊലീസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു. ആലുവയിലെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞപ്പോൾ കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപെടുത്തി. കൊലയിൽ നേരിട്ട് പങ്കെടുത്ത രാജപ്പൻ എന്ന രാജീവ്, വാഹനം എടുത്ത് നൽകിയ കുക്കു എന്ന മനു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

അതേസമയം, കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഓച്ചിറ സ്വദേശി കുക്കു എന്ന മനുവിൻ്റെ വീട്ടിൽ വെച്ചാണ് പ്രതികൾ കൊലപാതകത്തിന് തയ്യാറെടുത്തത്. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നും നിഗമനം. മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പ്രധാന പ്രതികൾക്കായി കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അലുവ അതുൽ, പ്യാരി, ഹരി, പങ്കജ് എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ. കൊല്ലപ്പെട്ട സന്തോഷിന്‍റേത് ക്വട്ടേഷന്‍ കൊലപാതകമെന്നാണ് സൂചന. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി ക്വട്ടേഷൻ നൽകിയെന്നാണ് വിവരം. ഇയാൾ ഒളിവിലാണ്. വർഷങ്ങളായി രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷിനെ കാറിലെത്തിയ അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സന്തോഷ് 2024ലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മുഖംമൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിൻ്റെ അമ്മ ഓമന പറഞ്ഞു. അക്രമികൾ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞുവെന്നും, മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്നും അമ്മ ഓമന വെളിപ്പെടുത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com