ലോകബാങ്ക് സഹായം സര്‍ക്കാര്‍ വകമാറ്റിയെന്ന് ആക്ഷേപം; ആരോപണം തെറ്റെന്ന് ധനമന്ത്രിയുടെ മറുപടി

ലോകബാങ്ക് സഹായം സര്‍ക്കാര്‍ വകമാറ്റിയെന്ന് ആക്ഷേപം; ആരോപണം തെറ്റെന്ന് ധനമന്ത്രിയുടെ മറുപടി

സാങ്കേതികമായ വൈകല്‍ മാത്രമാണ് ഉണ്ടായത്. തുക കൃഷി വകുപ്പിന് പോയെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Published on

ലോകബാങ്ക് സഹായം സര്‍ക്കാര്‍ വകമാറ്റിയെന്ന് ആക്ഷേപം. കേര പദ്ധതിക്കായി ലഭിച്ച 140 കോടിയാണ് വകമാറ്റിയെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്തന്. ട്രഷറിയില്‍ എത്തിയ പണം കൃഷിവകുപ്പിന് നല്‍കിയില്ല. മാര്‍ച്ച് 17നാണ് പണം ട്രഷറിയില്‍ എത്തിയത്.

പണം എത്തിയാല്‍ ഒരാഴ്ചക്കകം കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അഞ്ച് ആഴ്ച്ച പിന്നിട്ടിട്ടും പണം കൈമാറിയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പണം വകമാറ്റിയതെന്നാണ് ആക്ഷേപം. സംഭവത്തില്‍ പരിശോധനക്കായി ലോകബാങ്ക് സംഘം കേരളത്തില്‍ എത്തും. മെയ് അഞ്ചിനാണ് സംഘം കേരളത്തില്‍ എത്തുക.

എന്നാല്‍ ആക്ഷേപത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരണവുമായി രംഗത്തെത്തി. ഫണ്ട് വക മാറ്റി ചെലവാക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ മറുപടി. ലോക ബാങ്കിന്റേത് ഔദാര്യമല്ലെന്ന് ആദ്യം മനസ്സിലാക്കണമെന്നും തുക സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പലിശ കൊടുത്ത് വാങ്ങുന്ന പണമാണ്. അല്ലാതെ സഹായമായി ലഭിക്കുന്നതല്ല. ലോക ബാങ്കിന്റെ വായ്പയ്ക്ക് കൃത്യമായി പലിശയടക്കം തിരിച്ചടയ്ക്കണം. സാങ്കേതികമായ വൈകല്‍ മാത്രമാണ് ഉണ്ടായത്. തുക കൃഷി വകുപ്പിന് പോയെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

News Malayalam 24x7
newsmalayalam.com