
കൊച്ചിയുടെ മുഖമുദ്രകളിലൊന്നായ ഹാർബർ പാലത്തിലൂടെയുള്ള ദുരിതയാത്രക്ക് ഇന്നും അവസാനമില്ല. 89 ലക്ഷം മുടക്കി റീ ടാറിങ് നടത്തിയെങ്കിലും മാസങ്ങൾക്കുള്ളിൽ ടാർ പൊളിഞ്ഞിളകി. ദുർബലാവസ്ഥയിലുള്ള പാലത്തിൽ കുഴികൾ കൂടി രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
പശ്ചിമ കൊച്ചിയെയും എറണാകുളം നഗരത്തെയും ബന്ധിപ്പിക്കുന്ന, ചരിത്രം താങ്ങി നിർത്തുന്ന നിർമിതിയാണ് തോപ്പുംപടി ഹാർബർ പാലം. കൊച്ചിയുടെ ലണ്ടൻ ബ്രിഡ്ജ് എന്നാണ് പാലത്തിനെ വിശേഷിപ്പിക്കുന്നത്. 1943 മുതൽ കൊച്ചിയുടെ തലപ്പൊക്കമാണ് ഹാർബർ പാലം. മധ്യഭാഗം ഉയർത്തി കപ്പലുകൾക്ക് കടന്നു പോകാൻ കഴിയുന്ന സംസ്ഥാനത്തെ ഏക ഡ്രോബ്രിഡ്ജ് കൂടിയാണിത്. 2008ലാണ് പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറിയത്. ഒരു വർഷം മുൻപ് 89 ലക്ഷം മുടക്കി റീ ടാറിങ് ചെയ്തിരുന്നു. എന്നാല്‍ ടാർ പൊളിഞ്ഞിറങ്ങിയതോടെ 518 മീറ്റർ മാത്രം നീളമുള്ള പാലം കടക്കാൻ വേണ്ടി വരുന്നത് അരമണിക്കൂറിലേറെയാണ്.
Also Read: ആവശ്യത്തിന് ഡോക്ടർമാരും അടിസ്ഥാന സൗകര്യങ്ങളുമില്ല; പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കിടത്തിചികിത്സ പ്രതിസന്ധിയിൽ
അതിനിടെ പാലത്തിനു ബലക്ഷയമുണ്ടെന്ന റിപ്പോർട്ട് അടക്കം പുറത്തുവന്നിരുന്നു. പൈതൃക നിർമിതിയായി പ്രഖ്യാപിച്ചിട്ടുള്ള ഹാർബർ പാലത്തിന്‍റെ സംരക്ഷണം അടിയന്തരമായി നടത്തണമെന്ന ആവശ്യം ശക്തമാണ്.