വിശ്വവിജയിയായി കൊനേരു ഹംപി; ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും ഇന്ത്യൻ അപ്രമാദിത്തം

വിശ്വവിജയിയായി കൊനേരു ഹംപി; ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും ഇന്ത്യൻ അപ്രമാദിത്തം

ഇന്തോനേഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ 11 റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഹംപി പരാജയപ്പെടുത്തിയത്
Published on


2024ലെ ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ലോക ചാംപ്യനായി. ഞായറാഴ്ച ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടന്ന ഫിഡെ വേൾഡ് റാപ്പിഡ് ചാംപ്യൻഷിപ്പിൽ ഇന്തോനേഷ്യയുടെ ഐറിൻ ഖരിഷ്മ സുകന്ദറിനെ 11 റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഹംപി പരാജയപ്പെടുത്തിയത്.

2019ൽ മോസ്‌കോയിൽ ഒന്നാമതെത്തിയ ശേഷമുള്ള ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് കിരീടമാണിത്. 2023ലെ സമർഖണ്ഡ് റാപ്പിഡ് ചാംപ്യൻഷിപ്പിൽ ജോയിൻ്റ് ടോപ്പിൽ ഫിനിഷ് ചെയ്ത ഹംപി, അവസാന റൗണ്ടിൽ ജേതാവായ അനസ്താസിയ ബോഡ്‌നറുക്കിനോട് ടൈബ്രേക്കിൽ തോൽക്കുകയായിരുന്നു.

ചില വ്യക്തിഗത കാരണങ്ങളാൽ ഇന്ത്യ ചരിത്രപരമായ ഇരട്ട സ്വർണം നേടിയ ബുഡാപെസ്റ്റ് ഒളിമ്പ്യാഡിൽ ഹംപിക്ക് പങ്കെടുക്കാനായിരുന്നില്ല. പക്ഷേ 2024ൽ റാപ്പിഡ് കിരീടം നേടി കൊനേരു ഹംപി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ഇന്ന് ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ, ഹംപിയെ കൂടാതെ ജു വെൻജുൻ, കാറ്റെറിന ലഗ്‌നോ, ഹരിക ദ്രോണവല്ലി, അഫ്രൂസ ഖംദാമോവ, ടാൻ സോങ്‌യി, ഐറിൻ എന്നീ ആറ് പേർ 10 റൗണ്ടുകളിൽ നിന്ന് 7.5 പോയിൻ്റുമായി ടൂർണമെൻ്റിൽ മുന്നിലായിരുന്നു. എന്നാൽ ഇന്ത്യൻ താരത്തിനൊഴികെ മറ്റാർക്കും അവസാന കടമ്പയിൽ ജയം നേടാനായിരുന്നില്ല. 8.5 പോയിൻ്റുമായാണ് കൊനേരു ഹംപി വിശ്വജേതാവായത്.

News Malayalam 24x7
newsmalayalam.com