പുതിയ ലോക ചെസ് ചാംപ്യൻ; ആരാണ് ഇന്ത്യയുടെ 'വണ്ടർ സ്റ്റാർ' ഗുകേഷ്?

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരാർഥിയെന്ന പൊലിമയോട് കൂടിയായിരുന്നു ഗുകേഷ് സിംഗപ്പൂരിലേക്ക് വിമാനം കയറിയത്
പുതിയ ലോക ചെസ് ചാംപ്യൻ; ആരാണ് ഇന്ത്യയുടെ 'വണ്ടർ സ്റ്റാർ' ഗുകേഷ്?
Published on



വിശ്വനാഥൻ ആനന്ദിന് ശേഷം ഒരു ഇന്ത്യക്കാരൻ ലോക ചെസ് ചാംപ്യൻഷിപ്പിൻ്റെ നെറുകയിലെത്തുന്നു... അതും ചരിത്രം കുറിച്ചുകൊണ്ട്... ചെസ് ബോർഡിൻ്റെ കറുപ്പും വെളുപ്പും ചതുരക്കളങ്ങൾക്കിടയിൽ എകാഗ്രതയോടെ കണ്ണുനട്ടിരിക്കുന്ന 18കാരൻ പയ്യൻ ഇന്ന് ലോക ചെസ് ചാംപ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി വിസ്മയമാകുകയാണ്.

വിശ്വനാഥൻ ആനന്ദിൻ്റെ ചുമതലയിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലൂടെ വളർന്നുവന്ന ചെന്നൈ സ്വദേശിയാണ് ദൊമ്മരാജു ഗുകേഷ് എന്ന യങ് ചെസ് മജീഷ്യൻ... ഏഴാം വയസിലാണ് ഗുകേഷ് ചെസ് ബോർഡിൽ തൻ്റെ കരുനീക്കങ്ങൾ പഠിച്ചുതുടങ്ങിയത്. 11 വർഷത്തിനിപ്പുറം തൻ്റെ 18ാം വയസിൽ ലോക ചാംപ്യനാകുമ്പോൾ ഗുകേഷിനൊപ്പം ഇന്ത്യക്കും അതൊരു ചരിത്രനിയോഗമായി മാറുകയാണ്.

നിലവിലെ ലോക ചാംപ്യനായിരുന്ന ചൈനയുടെ ഡിങ് ലിറനെ 14 ഗെയിമുകൾ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ചെന്നൈക്കാരനായ കൗമാരതാരം തറപറ്റിച്ചത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരാർഥിയെന്ന പൊലിമയോട് കൂടിയായിരുന്നു ഗുകേഷ് സിംഗപ്പൂരിലേക്ക് വിമാനം കയറിയത്..

നിയമാനുസൃതമായി 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരാണോ, അവർക്ക് ലോക കിരീടത്തിൽ മുത്തമിടാമായിരുന്നു.... സിംഗപ്പൂരിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ നടന്നത്. 14 ക്ലാസിക്കൽ ചെസ് ഗെയിമുകളിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നവർക്കായിരുന്നു കിരീട സാധ്യത. എന്നാൽ 13ാമത്തെ ഗെയിം വരെയും ചൈനയുടെ വിശ്വ ചാംപ്യൻ വിട്ടുകൊടുക്കാതെ പൊരുതിനിന്നു.

അഞ്ച് മത്സരങ്ങളിൽ ജയപരാജയങ്ങൾ ഇരുവശത്തേക്കും മാറിമറഞ്ഞപ്പോൾ, ഒൻപത് മത്സരങ്ങളിൽ വിരസമായ സമനിലയായിരുന്നു ഫലം... 13-ാം റൗണ്ട് മത്സരവും സമനിലയിലായതോടെ ഇരുവരും ആറര പോയിൻ്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു... ടൈബ്രേക്കറിലേക്ക് പോയാൽ ലിറന് മുൻതൂക്കം ലഭിക്കുമെന്ന് വരെ ചെസ് ഇതിഹാസങ്ങൾ വിലയിരുത്തി. എന്നാൽ കണക്കുകൂട്ടലുകളെല്ലാം അസ്ഥാനത്താക്കി ഇന്ത്യയുടെ വണ്ടർ കിഡ് ജയിച്ചുകയറി, ഒപ്പം ലോക കിരീടത്തിലും മുത്തമിട്ടു.

താനും പ്രഗ്യാനന്ദയും അറിവിനെ കൂടുതൽ ആശ്രയിക്കുമ്പോൾ കണക്കുകൂട്ടി വിശകലനം ചെയ്യുന്നതിലാണ് ഗുകേഷിൻ്റെ മികവെന്ന് സഹതാരമായ അർജുൻ എരിഗെയ്സി പറയുന്നു. മത്സരത്തിനിടെ ചിന്തിക്കാൻ കൂടുതൽ സമയം ലഭിക്കുന്ന ക്ലാസിക്കൽ ചെസ്സിലാണ് ഗുകേഷ് കൂടുതൽ തിളങ്ങുകയെന്ന് മുൻ ലോക ചാംപ്യനായ മാഗ്നസ് കാൾസനും വിലയിരുത്തി. കുറഞ്ഞ സമയത്തിൽ കളിക്കേണ്ട റാപിഡ്, ബ്ലിറ്റ്സ് ഗെയിമുകളിൽ കൂടുതൽ സമയമെടുക്കുന്നത് ഗുകേഷിന് തിരിച്ചടിയാകാമെന്നും കാൾസൻ ലോക ചെസ് ചാംപ്യൻഷിപ്പിന് മുൻപേ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ലോകത്തെ വിസ്മയിപ്പിച്ചാണ് ഗുകേഷ് അവസാന ഗെയിമിൽ ജയിച്ചുകയറിയത്. കളിക്കിടയിൽ നിർത്താതെ കണക്കുകൂട്ടുന്ന, വിചിത്രമായ പൊസിഷനുകളിൽ നീക്കം നടത്തുന്നതിൽ വിദഗ്ധനാണ് ഗുകേഷെന്നും മുൻ ലോക ചാംപ്യൻ പ്രശംസിച്ചു.

ആന്ധ്രാ പ്രദേശിൽ വേരുകളുള്ള കുടുംബമാണ് ചെന്നൈ സ്വദേശിയായ ദൊമ്മരാജു ഗുകേഷിൻ്റേത്. മാതാപിതാക്കൾ തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയ ശേഷം... 2006 മെയ് 29ന് ചെന്നൈയിൽ വെച്ചായിരുന്നു ഗുകേഷിൻ്റെ ജനനം. പിതാവ് ഡോ. രജനീകാന്ത് ഇഎന്‍ടി സര്‍ജനും. അമ്മ പദ്മ മൈക്രോബയോളജിസ്റ്റുമാണ്. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയയില്‍ പഠിക്കുമ്പോഴാണ് കുഞ്ഞായിരുന്ന ഗുകേഷിന് ചെസ് കളിയോടുള്ള കമ്പം തുടങ്ങിയത്. അന്ന് ഏഴ് വയസായിരുന്നു പ്രായം.

ഏഴാം വയസിൽ അച്ഛൻ്റെ കൈപിടിച്ച്, 2013ൽ ചെന്നൈയിൽ വെച്ച് നടന്ന വിശ്വനാഥൻ ആനന്ദ്-മാഗ്നസ് കാൾസൻ ലോക ചെസ് ചാംപ്യൻഷിപ് പോരാട്ടം കാണാനെത്തിയത് ഗുകേഷിൻ്റെ ജീവിതത്തിലു ഒരു വഴിത്തിരിവായി. പിന്നീടങ്ങോട്ടേക്ക് ചെസ് കമ്പം തലയ്ക്കുപിടിച്ച കുഞ്ഞൻ ഗുകേഷ്... ചെസ്സിൻ്റെ ബാലപാഠങ്ങൾ ആദ്യമായി മനസിലാക്കിയത് അച്ഛൻ രജനികാന്തിൽ നിന്നായിരുന്നു..

വർഷങ്ങൾ പിന്നേയും കടന്നുപോയി... 2015ൽ ഏഷ്യൻ സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ ചാംപ്യനായി. 2018ൽ അണ്ടർ 12 വിഭാഗത്തിൽ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലും ജേതാവായി. ഈ ചാംപ്യൻഷിപ്പിൽ 5 സ്വർണ മെഡലുകളാണ് ഗുകേഷ് നേടിയത്. 2017 മാർച്ചിൽ ഇൻ്റർനാഷണൽ മാസ്റ്റർ എന്ന നേട്ടം കൈവരിച്ചു... 12 വയസും 7 മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഗുകേഷ്, ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി. 2023 ഓഗസ്റ്റിൽ 2750 റേറ്റിങ് പോയിൻ്റ് എന് ചരിത്രനേട്ടം സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരവുമായി.

ഒരു മാസത്തിനിപ്പുറം വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ലോക ചെസ് റാങ്കിങ്ങിൽ ഇന്ത്യക്കാരിലെ ഒന്നാമനായി. 37 വർഷം ഇന്ത്യൻ താരങ്ങളിൽ ഒന്നാം റാങ്ക് അലങ്കരിച്ച ശേഷമാണ് ആനന്ദ് ഗുകേഷിനു മുന്നിൽ വഴിമാറിയത്. 2024ലും ചരിത്രക്കുതിപ്പ് തുടർന്ന ഗുകേഷ് കാൻഡിഡേറ്റ്സ് ചെസിൽ ചാംപ്യനായി. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിനൊപ്പം, ലോക ചെസ് ചാംപ്യൻഷിപ്പിൽ ഫൈനലിനും ഡി. ഗുകേഷ് യോഗ്യത നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com