"വായ്പ തിരിച്ചടക്കാൻ വഴിയില്ല, വിവാഹമോചന കേസിൽ തീരുമാനമായാലെ ഭർത്താവ് പണം തരൂ"; ഏറ്റുമാനൂരിൽ ജീവനൊടുക്കിയ ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്

വായ്പയെ കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്ന് കുടുംബശ്രീ പ്രസിഡൻ്റിൻ്റെ മറുപടിയും ശബ്ദസന്ദേശത്തിൽ കേൾക്കാം
"വായ്പ തിരിച്ചടക്കാൻ വഴിയില്ല, വിവാഹമോചന കേസിൽ തീരുമാനമായാലെ ഭർത്താവ് പണം തരൂ"; ഏറ്റുമാനൂരിൽ ജീവനൊടുക്കിയ ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്
Published on

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഷൈനിയും കുടുംബശ്രീ പ്രസിഡന്റുമായുള്ള ശബ്ദസന്ദേശം പുറത്ത്. കരിങ്കുന്നത്തെ കുടുംബശ്രീ വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്ന് ഷൈനി കുടുംബശ്രീ പ്രസിഡന്റിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ഭർത്താവ് പൈസ തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹ മോചനക്കേസിൽ തീരുമാനമായ ശേഷമേ നോബി പണം തരൂ. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ല. ഷൈനിയുടെ പേരിലെടുത്ത ഇൻഷുറൻസിൻ്റെ പ്രീമിയം പോലും നോബി അടക്കുന്നില്ല. വായ്പയെ കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്ന് കുടുംബശ്രീ പ്രസിഡൻ്റിൻ്റെ മറുപടിയും ശബ്ദസന്ദേശത്തിൽ കേൾക്കാം.

ഈ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ മധ്യസ്ഥതയിൽ വായ്പ തുക തിരിച്ചടപ്പിച്ചിരുന്നു. ഷൈനി ഇനി 1,26,000 രൂപ തിരിച്ചടക്കാനുണ്ടെന്ന് കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.

കഴിഞ്ഞ ദിവസം സംഭവത്തിൽ ക്രൈസ്തവ സഭയെ കുറ്റപ്പെടുത്തി യുഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രധാന പ്രതി ക്രൈസ്തവ സഭ തന്നെയാണന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ പറഞ്ഞു. സഭയുടെ വീഴ്ച കഴിഞ്ഞേ കുടുംബങ്ങളുടെയും ഭർത്താവിന്റെയും വീഴ്ച വരുന്നുള്ളൂവെന്നുമാണ് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മെത്രാപ്പോലീത്തയുടെ വിമർശനം.

ഫെബ്രുവരി 28നാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. വിവാഹമോചനത്തിനായി പലതവണ നോട്ടീസ് അയച്ചിട്ടും നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17ന് കോടതിയിൽ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച ഒരു സന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹമോചനത്തിന് സമ്മതമല്ലെന്നും കുട്ടികൾക്ക് ചെലവിനുള്ള പണം നൽകില്ലെന്നും നോബി ഷൈനിയെ ഫോൺ ചെയ്ത് പറഞ്ഞതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നോബിയുടെ പെരുമാറ്റത്തിൽ ഷൈനി കടുത്ത സമ്മർദത്തിലായിരുന്നു.

പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com