കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ കടുത്ത നടപടി; പ്രതികളായ അഞ്ച് വിദ്യാർഥികളുടെയും തുടർ പഠനത്തിന് വിലക്ക്

നഴ്‌സിങ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് പ്രതികളുടെ തുടര്‍ പഠനം തടയാനുള്ള തീരുമാനമുണ്ടായത്.
കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ കടുത്ത നടപടി; പ്രതികളായ അഞ്ച് വിദ്യാർഥികളുടെയും തുടർ പഠനത്തിന് വിലക്ക്
Published on


കോട്ടയം ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍ പഠനം വിലക്കാനുള്ള തീരുമാനവുമായി നഴ്‌സിങ് കൗണ്‍സില്‍. തീരുമാനം നഴ്‌സിങ് കോളേജ് അധികൃതരെ അറിയിക്കും. നഴ്‌സിങ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് പ്രതികളുടെ തുടര്‍ പഠനം തടയാനുള്ള തീരുമാനമുണ്ടായത്.

കഴിഞ്ഞ ദിവസം കോളേജിലെ പ്രിന്‍സിപ്പലിനെയും അസി. പ്രൊഫസറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടിയെടുത്തത്.

പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി. മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി.

കോട്ടയം ഗാന്ധി നഗര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും വായിലും ലോഷന്‍ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും കാണാന്‍ സാധിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്. റാഗിങില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്നു പൊലീസ് പരിശോധിച്ചു വരികയാണ്. കേസില്‍ അഞ്ച് വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ നഴ്‌സിങ് കോളേജിലെ രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍സണ്‍, ജീവ എന്‍. എസ്, കെ. പി രാഹുല്‍രാജ്, സി. റിജില്‍ജിത്ത്, വിവേക് എന്‍. പി എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ALSO READ: സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴിതെറ്റിക്കുന്നു, ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ഥികളെന്ന വിലയിരുത്തല്‍ ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com