തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് സമയത്ത് കെ റെയിൽ പ്രഖ്യാപിച്ചതിന് സമാനമായി, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു പ്രചാരണമെന്നത് സംശയത്തെ ഇരട്ടിപ്പിക്കുന്നെന്നും വി.ടി. ബൽറാം പറയുന്നു.
അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള പര്യടനം പ്രതിസന്ധിയിലായതിന് പിന്നാലെ സർക്കാരിനെതിരെ ആരോപണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. മെസി കേരളത്തിലേക്ക് വരുന്നുവെന്ന പ്രചാരണം സർക്കാറിൻ്റെ പിആർ വർക്ക് മാത്രമായിരുന്നെന്ന് സംശയിക്കുന്നതായി വി.ടി. ബൽറാം ആരോപിച്ചു. സർക്കാരും കായിക മന്ത്രിയും ജനങ്ങളെ പറഞ്ഞ് പറ്റിച്ചുവെന്നും കാരണം വ്യക്തമാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും വി.ടി. ബൽറാം പറഞ്ഞു.
മെസി കേരളത്തിലെത്താതിന് കാരണം സ്പോൺസർമാരാണെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ ആവർത്തിക്കുന്നതിനിടെയാണ് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാം ആരോപണവുമായി രംഗത്തെത്തിയത്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് സമയത്ത് കെ റെയിൽ പ്രഖ്യാപിച്ചതിന് സമാനമായി, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലായിരുന്നു പ്രചാരണമെന്നത് സംശയത്തെ ഇരട്ടിപ്പിക്കുന്നെന്നും വി.ടി. ബൽറാം പറയുന്നു.
അർജൻ്റീന ടീമും മെസിയും കേരളത്തിലേക്കില്ലെന്ന വാർത്ത അങ്ങേയറ്റം നിരാശാജനകമാണ്. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള സ്റ്റണ്ട് മാത്രമാണിതെന്നാണ് സംശയം. സ്പോൺസർമാരാണ് ഇതിന് കാരണമെന്ന് ആവർത്തിക്കുന്ന കായിക മന്ത്രിയുടെ പ്രതികരണം ഉത്തരവാദിത്വരഹിതമാണ്. കേരളത്തെ പറഞ്ഞുപറ്റിച്ചതിന് കായിക മന്ത്രി അബ്ദുറഹ്മാനും, സർക്കാരും മാപ്പ് പറയണമെന്നും വി.ടി. ബൽറാം കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ സ്പോൺസർമാരിൽ നിന്ന് വിശദീകരണം തേടാനൊരുങ്ങുകയാണ് സംസ്ഥാന കായിക വകുപ്പ്. വിശദീകരണം തേടി സ്പോൺസർമാർക്ക് കത്തയക്കും. ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസർമാർ അറിയിച്ചിരുന്നത്. നിശ്ചിത സമയത്തും സ്പോൺസർമാർ തുക നൽകിയില്ല എന്നാണ് കായിക വകുപ്പിൻ്റെ വിശദീകരണം. മെസിയെയും സംഘത്തെയും എത്തിക്കാനുള്ള ശ്രമം തുടരുമെന്നാണ് കായിക വകുപ്പ് അറിയിക്കുന്നത്.
ALSO READ: ആരാധകർക്ക് നിരാശ; അർജൻ്റീനയും മെസിയും കേരളത്തിലേക്കില്ല
ഒക്ടോബർ, നവംബർ മാസങ്ങളിലായി രണ്ട് മത്സരങ്ങൾ കേരളത്തിൽ കളിക്കാനായിരുന്നു അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നത്. 300 കോടിയിലധികം രൂപയായിരുന്നു ആകെ ചെലവ്. സംസ്ഥാന സർക്കാർ മൂന്ന് സ്പോൺസർമാരെ പരിപാടിക്കായി കണ്ടെത്തിയിരുന്നു. 300 കോടിയിൽ 200 കോടിയോളം രൂപ അർജൻ്റീന ടീമിന് നൽകേണ്ട തുകയാണ്. കരാർ പ്രകാരം തുക നൽകേണ്ട സമയം അവസാനിച്ചിട്ടും പണം ലഭിക്കാത്തതോടെ അർജൻ്റീന ടീം നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ കൊട്ടിഘോഷിച്ച് മെസിയെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത കായികവകുപ്പും വെട്ടിലായിരിക്കുകയാണ്.