"അൻവറിൻ്റെ യാത്ര യുഡിഎഫിന് വേണ്ടിയാണെന്ന് അന്ന് തന്നെ പാർട്ടി ചൂണ്ടിക്കാണിച്ചതാണ്. യൂദാസിൻ്റെ രൂപമാണ് അൻവറിൻ്റേത്"
ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണികളിൽ തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. എൽഡിഎഫിന് പ്രമുഖ സ്ഥാനാർഥി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സ്ഥാനാർഥിയെ ഏഴ് ദിവസം കൊണ്ട് പ്രഖ്യാപിക്കുെമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
"കേരളം കാത്തിരുന്ന ഉപതെരഞ്ഞെടുപ്പാണിത്. എൽഡിഎഫ് താഴെ തലം വരെ സജീവമാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച പി.വി. അൻവർ ഇടതുപക്ഷത്തെ ഒറ്റുകൊടുത്തു. അൻവറിൻ്റെ യാത്ര യുഡിഎഫിന് വേണ്ടിയാണെന്ന് അന്ന് തന്നെ പാർട്ടി ചൂണ്ടിക്കാണിച്ചതാണ്. യൂദാസിൻ്റെ രൂപമാണ് അൻവറിൻ്റേത്. ഒറ്റുകൊടുക്കുന്ന സമീപനം. എന്തെല്ലാം അവസരവാദ കൂട്ടുകെട്ടിന് ശ്രമിച്ചാലും, അൻവറിനെ പോലുള്ളവരെ തിരിച്ചറിയും. ഈ സാഹചര്യത്തിൽ മൂന്ന് തവണത്തെ സർക്കാരിനു വേണ്ടിയുള്ള യാത്രയിൽ നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണാം. ഇതിനെ സാമ്പിൾ തെരഞ്ഞെടുപ്പായി കാണേണ്ട. നാല് വർഷത്തെ ഭരണ പ്രതിഫലനം സ്വാഭാവികമായും ഉണ്ടാവും, അത് ഭരണവിരുദ്ധ വികാരമല്ല. നിലമ്പൂരിൽ യുഡിഎഫ് ഇടതിനെതിരെ വർഗീയ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നുറപ്പാണ്. അതിനെതിരെ നിലമ്പൂരിലെ മതേര ജനാധിപത്യ ചേരി വിധിയെഴുതും" എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഉപതെരഞ്ഞെടുപ്പിന് ഇടതു മുന്നണി തയ്യാറെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതു പക്ഷം വിജയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്. എൽഡിഎഫിന് ജയിക്കാവുന്ന സാഹചര്യമാണുള്ളത്. സ്ഥാനാർഥി അടക്കമുള്ള മറ്റുകാര്യങ്ങൾ ഇടതു മുന്നണി നേതാക്കൾ പറയുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ജൂൺ 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.