അഴിമതി, ദേശീയ പാത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാവും. എല്ലാവരും കാത്തിരിക്കുന്നത് വോട്ട് ചെയ്യാനാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു
ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണികളിൽ തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾ. യുഡിഎഫ് തെരഞ്ഞെടുപ്പിന് സുസജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. 24 മണിക്കൂറിനുള്ളിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. അൻവർ യുഡിഎഫിൻ്റെ കൂടെയുണ്ടാകും. അൻവർ യുഡിഎഫിൻ്റെ ഭാഗമാകുന്നത് എങ്ങനെയെന്ന് ഉടൻ പ്രഖ്യാപിക്കും. പ്രചാരണത്തിൽ സർക്കാരിനെ വിചാരണ ചെയ്യും. സിപിഎമ്മിൻ്റെ സ്ഥാനാർഥി പാർട്ടി ചിഹ്നത്തിൽ ഉണ്ടാകുമോ എന്ന് ചോദിക്കണം. പാലക്കാടിലെ ഗതികേട് സിപിഎമ്മിന് നിലമ്പൂരിലും ഉണ്ടാകുമോ എന്നറിയില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണ്. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. മലയോര മേഖല ഉൾപ്പെടെ പ്രശ്നമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുഡിഎഫ് ശക്തമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പ്രതികരിച്ചു. ജനവികാരം എന്തെന്ന് ബോധ്യപ്പെടും. യുഡിഎഫ് പ്രവർത്തനം മിഷൻ മോഡിൽ മുന്നോട്ടുപോകും. മുൻ തിരഞ്ഞെടുപ്പുകളിൽ ചിട്ടയായ പ്രവർത്തനമാണ് യുഡിഎഫ് നടത്തിയത്. കെപിസിസി പുതിയ നേതൃത്വത്തിന്റെ ചലഞ്ചാണത്. ആ നിലയ്ക്ക് ചിട്ടയായ പ്രവർത്തനം ഉണ്ടാകും. അൻവറിനെ സഹകരിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. സ്ഥാനാർഥിനിർണയം ഉടൻ ഉണ്ടാകും. കോൺഗ്രസ് ആണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു.
ALSO READ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്
കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. ഉചിതമായ സമയത്ത് പാർട്ടി ഉചിതമായ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കും. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനേക്കാൾ മികച്ച പെർഫോമൻസ് ആയിരിക്കും യുഡിഎഫിന്റെ ഭാഗത്ത് നിന്ന്. നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കുന്ന തെരഞ്ഞെടുപ്പ് കൂടി ആയിരിക്കും. കേരളത്തിലെ ജനങ്ങളാണ്. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് ഉണ്ടാവും. ഏറ്റവും നല്ല തുടക്കം ആയിരിക്കും നിലമ്പൂർ. ജനങ്ങൾ ഈ ഗവൺമെന്റിനെതിരെ പ്രതികരിക്കാൻ തയ്യാറെടുത്തിരിക്കുകയാണ്. ആ വോട്ടിംഗ് ജനങ്ങൾ വോട്ടുചെയ്യാൻ കാത്തിരിക്കുകയാണ്. അഴിമതി, ദേശീയ പാത ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാവും. എല്ലാവരും കാത്തിരിക്കുന്നത് വോട്ട് ചെയ്യാനാണെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് ഉണ്ടാകരുതെന്ന് പ്രാർഥിച്ചിരിക്കുകയായിരുന്നുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പുകൊണ്ട് ഉപയോഗം യുഡിഎഫിനാണ്. പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കെട്ടിപ്പൊക്കി വെച്ചിരിക്കുന്ന അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴും. അൻവറിന്റെ പ്രവേശനം നേരത്തെ യുഡിഎഫ് പറഞ്ഞിരുന്നു. പറയുന്നത് കേൾക്കാതെ അവകാശവാദങ്ങൾ ഉന്നയിക്കാനെ സർക്കാർ വന്നിട്ടുള്ളൂ. ജനങ്ങളുടെ ആവശ്യങ്ങൾ അവകാശങ്ങൾ പറയുമ്പോൾ താഴ്ത്തി കെട്ടുന്നതിനെതിരെ ജനങ്ങൾ പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ്. സർക്കാറിന് മുമ്പിൽ ബാക്കിയുള്ള ദിവസങ്ങൾ ജനങ്ങൾ എണ്ണിയിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് സുവർണ അവസരം വന്നിരിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഒൻപത് വർഷത്തെ ഭരണത്തിന്റെ ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് എറ്റ് വാങ്ങാൻ സർക്കാർ തയാറായിക്കോളു. പിആർ ഏജൻസി നൽകിയ റിപ്പോർട്ടിൽ സർക്കാരിന് ഉയർന്ന മാർക്കായിരുന്നു. പക്ഷെ ജനങ്ങൾ നിലമ്പൂരിൽ നൽകുന്ന മറുപടിയിൽ പാസ് മാർക്ക് ലഭിക്കില്ല. ഒരുപാട് പേരുകൾ പറയാൻ ഉള്ള സാധ്യത യുഡിഎഫിനുണ്ട്. പക്ഷെ എതിർവശത്ത് പറയാൻ ഒരു പേരുണ്ടോ ? സർക്കാരിന്റെ വിലയിരുത്തൽ ആണെന്ന് പറയാനുള്ള ധൈര്യം സർക്കാരിന്നുണ്ടോ ? പി.വി. അൻവർ ഫാക്ടർ യുഡിഎഫിന് അനുകൂലമാണ്. ഒറ്റ വോട്ടാണ് പി.വി. അൻവറിന് ഉള്ളതെങ്കിൽ അത് അവർക്ക് ലഭിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.