മത്സരാർഥികളുടെ കാല് കഴുകുകയും തുടക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്
മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥികളുടെ കാല് തെലങ്കാനയിലെ വനിതകളെ കൊണ്ട് കഴുകിപ്പിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. മുളുഗു രാമപ്പ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മിസ് വേൾഡ് 2025 പങ്കെടുക്കുന്നതിന് എത്തിയ മത്സരാർഥികളുടെ കാല് കഴുകുകയും തുടക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വിവാദങ്ങൾ ഉയർന്നതോടെ "അതിഥി ദേവോ ഭവ" എന്നായിരുന്നു സംസ്ഥാന സർക്കാർ മറുപടി നൽകിയത്.
മിസ് വേള്‍ഡ് മത്സരാര്‍ഥികള്‍ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രം കാണാനെത്തിയതായിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പാണ് വോളൻഡിയര്‍മാരായ സ്ത്രീകള്‍ കാല്‍കഴുകി തുടച്ചുനല്‍കിയത്. വിദേശ അതിഥികളെ പ്രീതിപ്പെടുത്തുന്നതിനായി തെലങ്കാന സ്ത്രീകളുടെ അന്തസും ആത്മാഭിമാനവും ബലികഴിച്ചതായി വിമർശകർ തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ചു.
കോൺഗ്രസ് സർക്കാർ മിസ് വേൾഡ് മത്സരാർഥികളുടെ കാലുകൾ കഴുകാനും തുടയ്ക്കാനും തദ്ദേശീയ സ്ത്രീകളെ നിർബന്ധിച്ചു. ഈ അപമാനകരമായ പ്രവൃത്തി കൊളോണിയൽ കാലഘട്ടത്തിലെ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന് കേന്ദ്ര കൽക്കരി, ഖനി മന്ത്രിയും തെലങ്കാന ബിജെപി പ്രസിഡന്റുമായ ജി. കിഷൻ റെഡി എക്സിൽ കുറിച്ചു.