അര്ജുന്റെ ഓര്‍മകളുമായി പല ദിക്കില്‍ നിന്നുള്ള ആളുകളാണ് രാവിലെ മുതല്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തുന്നത്.
മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് പരിശ്രമിച്ചതുകൊണ്ടാണ് അര്‍ജുന്‍റെ മൃതദേഹം കണ്ടെത്താനായതെന്ന് ലോറി ഉടമ മനാഫ്. അര്‍ജുന്‍റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്നും തനിക്ക് ഇതില്‍ ക്രെഡിറ്റ് ആവശ്യമില്ലെന്നും മനാഫ് പറഞ്ഞു. അര്‍ജുന്‍റെ വീട്ടില്‍ നിന്നായിരുന്നു മനാഫിന്റെ പ്രതികരണം.
വൈകാരികമായി പെരുമാറിയതിനെ അങ്ങനെ കണ്ടാല്‍ മതി. അര്‍ജുന്റെ കുടുംബം തന്റെയും കുടുംബം തന്നെയാണ്. സാധാരണക്കാരാണ്. തന്റെ പേര് സംസാരത്തില്‍ വിട്ടു പോയതാകാം. അതില്‍ വിഷമമില്ല. എന്നാല്‍ അതിന്‍റെ പേര് പറഞ്ഞ് അര്‍ജുന്‍റെ കുടുംബത്തെ ക്രൂശിക്കരുതെന്ന് മനാഫ് പറഞ്ഞു. ആ വീടിന്റെ ദുഃഖം നാടിന്റെയും ദുഃഖമാണെന്നും മനാഫ് കൂട്ടിച്ചേർത്തു.
മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടു കിട്ടുന്നതില്‍ വല്ലാത്ത വൈകിപ്പിക്കലാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നത്. ശവത്തെ വെച്ച് ആഘോഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജുനെ കണ്ടെത്തിയെന്ന വാര്‍ത്ത വന്ന് രണ്ട് നാളുകള്‍ക്കപ്പുറവും, ഉറ്റവരുടെ ഉള്ള് നീറിയുള്ള കാത്തിരിപ്പ് തുടരുകയാണ്. അര്‍ജുന്‍റെ ഓര്‍മകളുമായി പല ദിക്കില്‍ നിന്നുള്ള ആളുകളാണ് രാവിലെ മുതല്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തുന്നത്.
ALSO READ: അര്‍ജുനെ കാത്ത് ബന്ധുക്കൾ; ഡിഎന്‍എ പരിശോധനാ ഫലം വൈകിയേക്കും
അതേസമയം അര്‍ജുന്‍റെ ഡിഎന്‍എ ടെസ്റ്റ് പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. ഫലം പോസിറ്റീവ് ആണെങ്കില്‍ മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതിന്റെ മുഴുവന്‍ ചെലവും കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കര്‍ണാടക പൊലീസ് മൃതദേഹത്തെ അനുഗമിക്കും.
ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ ഇടയാക്കുന്നത്. നേരത്തെ തന്നെ അര്‍ജുന്റെ ബന്ധുക്കളുടെ സാംപിളുകള്‍ ശേഖരിച്ചിരുന്നു. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കാണാതായ അര്‍ജുന്റെ ട്രക്ക് ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയത്. ക്യാബിനു മുന്നിലെ ചെളി നീക്കം ചെയ്യുന്നതിനിടെ അര്‍ജുന്‍ മകന്റെ ഓര്‍മയ്ക്ക് ലോറിയില്‍ സൂക്ഷിച്ചിരുന്ന കളിപ്പാട്ടവും മറ്റു കാര്യങ്ങളും കണ്ടെത്തിയിരുന്നു.
തന്റെ യാത്രയില്‍ ഉടനീളം മകന്റെ കളിപ്പാട്ടവും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. അതേസമയം, അര്‍ജുന്‍ പണിത വീട്ടില്‍ തന്നെ മകന്‍ അന്തിയുറങ്ങണമെന്ന അച്ഛന്റെ ആഗ്രഹപ്രകാരം, വീട്ടുവളപ്പില്‍ തന്നെയാണ് ശവസംസ്‌കാരത്തിന് ഏര്‍പ്പാടാക്കിയിരിക്കുന്നത്.