
മലപ്പുറത്ത് എം പോക്സ് സ്ഥീരികരിച്ച യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്. യുഎയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എംപോക്സ് സ്ഥീരികരിച്ചത്. തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവാവിനെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.
23 പേരാണ് യുവാവിൻ്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. എം പോക്സിൻ്റെ ഏതു വകഭേദമാണെന്ന് അറിയണമെങ്കിൽ പുനെ വൈറോളജി ലാബിൽനിന്നുള്ള പരിശോധനാഫലം ലഭ്യമാകണം. എം പോക്സ് സ്ഥീരികരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണം ശക്തമാക്കി. മെഡിക്കൽ കോളേജുകളിൽ ചികിത്സാ സൗകര്യം സജ്ജമാക്കിയെന്നും രോഗലക്ഷണങ്ങളുള്ളവർ ചികിത്സ നേടണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
എംപോക്സ് ലക്ഷണങ്ങൾ എന്തെല്ലാമാണ്?
ലൈംഗികാവയവങ്ങളിലെ ചുണങ്ങു പോലെയുള്ള പാടുകളാണ് എംപോക്സിൻ്റെ പ്രധാന ലക്ഷണമെന്ന് ലോകാരാഗ്യ സംഘടനയെ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ പറയുന്നു. 18-44 വയസ് പ്രായമുള്ള യുവതീ യുവാക്കൾക്ക് ഇടയിലാണ് എംപോക്സ് കേസുകൾ കൂടുതലായി കാണപ്പെടുന്നത്. എംപോക്സ് പ്രധാനമായും ലൈംഗിക ബന്ധത്തിലൂടെയും, രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് മറ്റൊരാളിലേക്ക് പടരുക.
എംപോക്സിൻ്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. ചിലപ്പോൾ ഇത് 5 മുതൽ 21 ദിവസം വരെ നീളാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജ്ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
പനി വന്ന് 13 ദിവസത്തിനകം കുമിളകൾ ദേഹത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുക. ഇതിന് പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്ടീവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെട്ടേക്കാം.