സംവിധായകൻ നിര്‍ബന്ധിച്ചതുകൊണ്ടാണ് സിനിമ കണ്ടത്. എന്നാല്‍ അതിനെ പ്രകീര്‍ത്തിച്ചു സംസാരിച്ചത് ശരിയായില്ലെന്ന് എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപ് നായകനായെത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി സിനിമയെക്കുറിച്ച് താന്‍ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ പിഴവുണ്ടായെന്ന് സമ്മതിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംവിധായകന്റെ ആദ്യ സിനിമയാണ്. അദ്ദേഹം നിര്‍ബന്ധിച്ചതുകൊണ്ടാണ് സിനിമ കണ്ടത്. എന്നാല്‍ അതിനെ പ്രകീര്‍ത്തിച്ചു സംസാരിച്ചത് ശരിയായില്ലെന്ന് എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ജനാധിപത്യ പ്രസ്ഥാനത്തെ അട്ടിമറിക്കുന്നു, കരുവന്നൂരിൽ നടക്കുന്നത് ഇഡിയുടെ രാഷ്ട്രീയവേട്ട: എം. എ. ബേബി
നേരത്തെ സിനിമയെ പ്രകീര്‍ത്തിച്ച് സംസാരിച്ചതില്‍ വിശദീകരണവുമായി എം.എ. ബേബി രംഗത്തെത്തിയിരുന്നു. പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് താന്‍ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്. കണ്ടപ്പോള്‍ നല്ല സന്ദേശമുള്ള സിനിമയാണെന്ന് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി.
അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ പങ്കുവെച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. സിനിമയില്‍ അഭിനയിച്ച ആരോപണവിധേയനായ നടനെ താന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബേബി പറഞ്ഞിരുന്നു.
ALSO READ: കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മെമ്പറെയും മക്കളെയും കണ്ടെത്തി
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കളും അനുഭാവികളും സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും തന്നേയും സ്നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ വിഷമമുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'പ്രിന്‍സ് ആന്‍ഡ് ഫാമിലി' നല്‍കുന്നത് സാമൂഹികമായി പ്രസക്തമായ സന്ദേശമാണെന്നായിരുന്നു കഴിഞ്ഞ ദിവസം എം.എ. ബേബിയുടെ പ്രതികരണം. വസ്തുത അറിഞ്ഞുവേണം എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍ എന്ന വിലപ്പെട്ട സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.