അസദ് ഭരണകൂടത്തിൻ്റെ കൊടും ക്രൂരതകൾ പുറത്ത്; കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി

അസദ് ഭരണകൂടത്തിനെതിരായ യുദ്ധ കുറ്റകൃത്യങ്ങൾക്ക് നിർണായക തെളിവാകും ഇവയെന്നാണ് വിലയിരുത്തൽ
അസദ് ഭരണകൂടത്തിൻ്റെ കൊടും ക്രൂരതകൾ പുറത്ത്; കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി
Published on

സിറിയയില്‍ ബഷാർ അല്‍ അസദ് ഭരണത്തിനുകീഴില്‍ നടന്ന കൂട്ടക്കൊലയുടെ തെളിവായി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ദമാസ്കസിലടക്കം മറവു ചെയ്യപ്പെട്ട ഒരു ലക്ഷത്തിലധികം മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. യുഎന്‍-യുഎസ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെടുക്കുകയായിരുന്നു.  അസദ് ഭരണകൂടത്തിനെതിരായ യുദ്ധ കുറ്റകൃത്യങ്ങൾക്ക് നിർണായക തെളിവാകും ഇവയെന്നാണ് വിലയിരുത്തൽ.

അസദ് ഭരണത്തിന്‍റെ പതനത്തിനുശേഷം, സിറിയൻ എമർജൻസി ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണങ്ങളില്‍ നിന്നാണ് ഈ കൂട്ടക്കുഴിമാടങ്ങളുടെ വിവരം പുറത്തുവന്നത്.
ദമാസ്കസിന് 40 കിലോമീറ്റർ വടക്ക് ഖുതുഫ പ്രവിശ്യയില്‍ നിന്നും അഞ്ച് കൂട്ടകുഴിമാടങ്ങളാണ് കണ്ടെടുത്തത്. തെക്കൻ സിറിയയിലെ ടാഡമന്‍ അടക്കം മേഖലകളില്‍ നിന്ന് 12ഓളം കുഴിമാടങ്ങളും. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം മനുഷ്യാവശിഷ്ടങ്ങളായി ഇതുവരെ കണ്ടെത്തിയത് ഒരു ലക്ഷത്തിനുമുകളില്‍ മൃതദേഹങ്ങളാണ്.

ടാഡമനിലെ ഒരു കുഴിമാടത്തില്‍ നിന്നുമാത്രം 22 മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. അവരില്ലെല്ലാം ക്രൂരപീഢനങ്ങള്‍ക്കുശേഷം വധശിക്ഷയ്ക്ക് വിധേയരായവരെന്ന് വ്യക്തമാക്കുന്ന അടയാളങ്ങളും വ്യക്തമാണ്. സെഡ്നായ ഉള്‍പ്പടെ യുദ്ധതടവുകാരുടെ പീഡനകേന്ദ്രങ്ങളില്‍ നിന്ന് മിലിട്ടറി ആശുപത്രികളിലേക്ക് എത്തിച്ചിരുന്ന മൃതദേഹങ്ങള്‍, ബുള്‍ഡോസറുകളുപയോഗിച്ച് എടുക്കുന്ന വലിയ കുഴികളില്‍ മനുഷ്യത്വഹീനമായി തള്ളുന്നതായിരുന്നു രീതിയെന്നാണ് വെളിപ്പെടുത്തലുകള്‍. ഇതിന് മേല്‍നോട്ടം വഹിച്ചിരുന്നത് സിറിയന്‍ വ്യോമസേനയുടെ ഇന്‍റലിജന്‍സ് വിഭാഗമാണെന്നും ബുള്‍ഡോസർ ഡ്രൈവർമാരുടേതുള്‍പ്പടെ മൊഴികള്‍ ഉദ്ദരിച്ച് എസ്‌എടിഎഫ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തുടനീളം ഇത്തരം എത്ര കുഴിമാടങ്ങളുണ്ടാകാമെന്ന യഥാർഥ കണക്ക് അസദ് ഇന്‍റലിജന്‍സിന്‍റെ രഹസ്യരേഖകളില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സിറിയയിലെ യുഎന്‍ വിഭാഗം. യുഎന്‍ ഉള്‍പ്പടെ അന്താരാഷ്ട്ര സ്ഥാപനങ്ങളും സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കണമെന്നാണ് വിമത ഭരണകൂടം അഭ്യർഥിച്ചത്. നിലവില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ആഭ്യന്തര യുദ്ധകാലത്ത് തടവിലാക്കപ്പെട്ട യുഎസ്, ബ്രിട്ടീഷ് പൗരന്മാരുടേതുള്‍പ്പടെ തിരോധാനങ്ങള്‍ക്കും ഈ കണ്ടെത്തല്‍ നിർണായകമാകും. 54 വർഷത്തെ അസദ് സ്വേച്ഛാധിപത്യത്തിനു കീഴില്‍ നടന്ന ഭരണകൂട പീഡനങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും വിചാരണയുണ്ടാകുമ്പോള്‍ നിഷേധിക്കാനാകാത്ത തെളിവുകളാകും ഈ കൂട്ടക്കുഴിമാടങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com