
പത്തനംതിട്ട കോന്നി വനം ഡിവിഷനില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ചുകടത്തിയത്തില്‍ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. അന്വേഷണത്തിനു ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് മലയാളമാണ് നടുവത്തുംമുഴി റേഞ്ചിലെ മരംമുറി സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്തയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നടുവത്തെ മുഴിറേഞ്ചില്‍ പാടം സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ നിന്നും തേക്കും മരുതും ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു കടത്തിയതായാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. മരംമുറിച്ച ശേഷം കുറ്റിയില്‍ തീയിട്ട നിലയിലുള്ള ദൃശ്യങ്ങളും ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു.
കല്ലേലി, ഹാരിസണ്‍ എസ്റ്റേറ്റ് അതിര്‍ത്തിയില്‍, നടുവത്തും മുഴിറേഞ്ചില്‍ നിന്നാണ് കൂടുതല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ ദൃശ്യങ്ങള്‍ ലഭിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി മരങ്ങളാണ് മുറിച്ചുകടത്തിയത്. മരക്കുറ്റികള്‍ക്ക് പഴക്കം വരാനും, പെട്ടെന്ന് ദ്രവിച്ചു പോകാനും പഞ്ചസാര, മെര്‍ക്കുറി എന്നിവ ഉപയോഗിച്ച് കത്തിക്കുന്നതാണ് വനംകൊള്ളക്കാരുടെ രീതി. സമാനമായ ദൃശ്യങ്ങളാണ് ഇവിടെയും നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ മരം മുറിച്ചിരിക്കുന്നത് റിസര്‍വ് ഭൂമിയില്‍ നിന്നാണ്. ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റ് ഭൂമിയോട് ചേര്‍ന്ന ഭാഗത്തുനിന്നാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്. വനഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ചു കൊണ്ടു പോയത് ഗൗരവകരമായ വിഷയമാണെന്നും കൃത്യമായ നടപടിയുണ്ടാകണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലും ഭൂവിഭവങ്ങളുടെ കൊള്ള നടക്കുന്നുണ്ടെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി വലിയ ജനകീയ പ്രക്ഷോഭം നടത്തുമെന്നും അറിയിച്ചു. എന്നാല്‍ വനഭൂമിയില്‍ നിന്നും മരം മുറിച്ചു കൊണ്ടു പോകാനുള്ള ഒരു സാധ്യതയുമില്ലെന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.