'ജനങ്ങൾ തള്ളിയവർ പാർലമെൻ്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നു'; സഭയിലെത്തും മുന്‍പ് കോണ്‍ഗ്രസിനെ വിമർശിച്ച് മോദി

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിനു പിന്നാലെ ആരംഭിക്കുന്ന ശീതകാല സമ്മേളനം ഡിസംബർ 20 വരെ തുടരും
'ജനങ്ങൾ തള്ളിയവർ പാർലമെൻ്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നു'; സഭയിലെത്തും മുന്‍പ് കോണ്‍ഗ്രസിനെ വിമർശിച്ച് മോദി
Published on

പാർലമെന്‍റ് ശീതകാല സമ്മേളനം ആരംഭിക്കു മുന്‍പ് തന്നെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ ആവർത്തിച്ച് തള്ളിയവർ പാർലമെൻ്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിനെതിരായ മോദിയുടെ പരാമർശം. സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാർലമെന്‍റ് സമ്മേളനത്തില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ നടക്കുമെന്നാണ് ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദി അറിയിച്ചു.

"പാർലമെൻ്റും എംപിമാരുമാണ് നമ്മുടെ ഭരണഘടനയുടെ പ്രധാന ഭാഗങ്ങൾ. പാർലമെൻ്റിൽ ആരോഗ്യകരമായ ചർച്ചകൾ നടക്കണം, കൂടുതൽ കൂടുതൽ ആളുകൾ ചർച്ചകൾക്ക് സംഭാവന നൽകണം. നിർഭാഗ്യവശാൽ, ചിലർ സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി, വിരലിലെണ്ണാവുന്ന ആളുകൾക്കിടയിൽ ഗുണ്ടായിസം സൃഷ്ടിച്ച് പാർലമെൻ്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു," മോദി പറഞ്ഞു. ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികമുള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാൽ ഇത്തവണത്തെ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം 'പ്രത്യേകതകള്‍' നിറഞ്ഞതാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിനു പിന്നാലെ ആരംഭിക്കുന്ന ശീതകാല സമ്മേളനം ഡിസംബർ 20 വരെ തുടരും. മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൻ വിജയം നേടിയിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡില്‍ പ്രധാനമന്ത്രിയടക്കം ഇറങ്ങി വന്‍ പ്രചരണം നടത്തിയിട്ടും ഇന്ത്യാ സഖ്യത്തെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല.

Also Read: ഷാഹി ജമാ മസ്ജിദ് സര്‍വേയ്ക്കെതിരായ പ്രതിഷേധം; യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

അതേസമയം, അദാനിക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണം, മണിപ്പൂർ കലാപം, വഖഫ് ഭേദഗതി ബിൽ തുടങ്ങിയ വിഷയങ്ങൾ ഇരുസഭകളിലും ഉയർത്താനാണ് പ്രതിപക്ഷ നീക്കം. വയനാടിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എംപിമാരും ഉന്നയിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com