എക്സാലോജിക് കേസ്: 'വായ്പാ തുക വകമാറ്റി വീണ ക്രമക്കേട് കാണിച്ചു '; SFIO കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

എംപവർ ക്യാപിറ്റൽ ഇൻവെസ്റ്റിൽ നിന്ന് വീണ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു
എക്സാലോജിക് കേസ്: 'വായ്പാ തുക വകമാറ്റി വീണ ക്രമക്കേട് കാണിച്ചു '; SFIO കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
Published on

സിഎംആർഎൽ-എക്സാലോജിക് കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന്   25 ലക്ഷം രൂപ വീതം രണ്ടുതവണയായാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. വീണയും ശശിധരൻ കർത്തയും ചേർന്ന് 2.78 കോടിയുടെ തിരിമറി നടത്തി എന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു.


എസ്എഫ്ഐഒ റിപ്പോർട്ട് അനുസരിച്ച് സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നും രണ്ട് തവണയായി 50 ലക്ഷം രൂപയാണ് വീണ കടം വാങ്ങിയത്. സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം 8 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ പണം എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചു. നാലുലക്ഷം രൂപയാണ് ഇത്തരത്തിൽ തിരിച്ചടച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

ചെയ്യാത്ത സേവനത്തിനാണ് സിഎംആർഎല്ലിൽ നിന്ന് വീണ പണം വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരൻ കർത്തയുടെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നൽകിയത്. ഇതുവഴി സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സിഎംആർഎല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു.

വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍. 2024 ജനുവരിയില്‍ അന്വേഷണം ആരംഭിച്ച കേസിലാണ് 14 മാസങ്ങള്‍ക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്.

എസ്എഫ്ഐഒ കുറ്റപത്രം നേരത്തേ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു.മാസപ്പടി ഇടപാടിൽ ഇൻകം ടാക്സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിനും വീണ ടിയുടെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്സ്മെന്‍റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com