
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യ കൂടുന്നതായി റിപ്പോർട്ട്. ലോക ആത്മഹത്യാ പ്രതിരോധത്തിനും ബോധവൽക്കരണത്തിനും വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 10 ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തെ പറ്റിയുള്ള കണക്ക് പുറത്തു വിട്ടത്.
"ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുക" എന്നതാണ് ഈ വർഷത്തെ ആത്മഹത്യാ പ്രതിരോധ ദിനത്തിൻ്റെ പ്രമേയം. ഇന്ത്യയിലെ കൗമാരപ്രായക്കാർക്കിടയിൽ (15-19 വയസ്സ്) മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നായി ആത്മഹത്യയെ കണക്കാക്കപ്പെടുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, ആത്മഹത്യ ചെയ്യുന്ന കേസുകളിൽ 40 ശതമാനത്തിലേറെയും 30 വയസ്സിന് താഴെയുള്ള യുവാക്കളാണെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
ALSO READ: 'അപ്പോഫിസ്' ലോകത്തെ തകർക്കുമോ? ഛിന്നഗ്രഹം 2029ൽ ഭൂമിയിലിടിക്കാൻ സാധ്യതയെന്ന് ഐഎസ്ആർഒ
"ആഗോള ശരാശരിയെ അപേക്ഷിച്ച് ഇന്ത്യയിൽ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം ഇരട്ടിയാണ്. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 160 യുവാക്കൾ ആത്മഹത്യ ചെയ്യുന്നു,” എയിംസിലെ സൈക്യാട്രി വിഭാഗത്തിലെ പ്രൊഫ നന്ദകുമാർ IANS-നോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സമ്മർദം നിറഞ്ഞ കുടുംബ ചുറ്റുപാടുകൾ, അസ്ഥിരമായ വൈകാരിക ആരോഗ്യം, വസ്തുക്കളുടെ ഉപയോഗം,പരാജയപ്പെട്ട പ്രണയ ബന്ധം, സുഹൃത്തുക്കൾ തമ്മിലുള്ള മോശമായ ബന്ധം, ഏകാന്തത എന്നിവ ആത്മഹത്യയ്ക്ക് കാരണമാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്തുവെന്ന് എൻസിആർബിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. 15-നും 39-നും ഇടയിൽ പ്രായമുള്ളവരുടെ ആത്മഹത്യ, ആഗോളതലത്തിലും നമ്മുടെ രാജ്യത്തും, നാം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധികളിലൊന്നാണെന്ന് ലൈവ് ലവ് ലാഫിൻ്റെ ചെയർപേഴ്സനും, സൈക്യാട്രിസ്റ്റുമായ ഡോ. ശ്യാം ഭട്ട് IANS-നോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ALSO READ: സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണത്തിൽ കുറവ്; ഇന്ത്യയിലെ ഗ്രാമങ്ങൾ പ്രതിസന്ധിയിൽ
മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും ആത്മഹത്യ തടയുന്നതിനുമായി ദേശീയ മാനസികാരോഗ്യ പരിപാടി, കിരൺ ഹെൽപ്പ് ലൈൻ തുടങ്ങിയ സംരംഭങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മാനസ്തലി സ്ഥാപക ഡയറക്ടറും സീനിയർ സൈക്യാട്രിസ്റ്റുമായ ഡോ. ജ്യോതി കപൂർ പറഞ്ഞു. ആത്മഹത്യകൾ തടയുന്നതിനും മാനസിക വെല്ലുവിളി നേരിടുന്നവരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനും സമൂഹത്തിൻ്റെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.